വിവാഹത്തിന് അധികം സ്വര്‍ണം ധരിച്ചാല്‍ പിഴയടപ്പിക്കുമെന്ന് പഞ്ചായത്ത്

വിവാഹത്തിന് അധികം സ്വര്‍ണം ധരിച്ചാല്‍ പിഴയടപ്പിക്കുമെന്ന് പഞ്ചായത്ത്
വിവാഹത്തിന് അധികം സ്വര്‍ണം ധരിക്കരുത് എന്ന തീരുമാനം നടപ്പിലാക്കിയിരിക്കുകയാണ് ഒരു പഞ്ചായത്ത്. വിവാഹത്തിന് സ്വര്‍ണാഭരണങ്ങള്‍ പാടില്ല എന്നില്ല, പരിമിതമാക്കണമെന്നാണ് പഞ്ചായത്തിന്റെ ഉത്തരവില്‍ പറയുന്നത്. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് കൃത്യമായി പിഴയീടാക്കാനും പഞ്ചായത്ത് തീരുമാനിച്ചിരിക്കുകയാണ്.

ഡെറാഡൂണിലെ യമുന, ടണ്‍സ് നദിക്കള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന കാന്തര്‍, ഇന്ദ്രാണി ഗ്രാമങ്ങളാണ് വിചിത്ര തീരുമാനവുമായി രംഗത്തെത്തിയത്. വിവാഹങ്ങള്‍ക്ക് സ്ത്രീകള്‍ മൂന്നില്‍ കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ ധരിക്കരുതെന്നും അങ്ങനെ ധരിച്ചാല്‍ അമ്പതിനായിരം രൂപ പിഴ ചുമത്തുമെന്നുമാണ് പഞ്ചായത്തിന്റെ ഉത്തരവ്. ഇതു പ്രകാരം മൂക്കുത്തി, കമ്മല്‍, താലിമാല എന്നീ മൂന്ന് ആഭരണങ്ങള്‍ ധരിക്കാന്‍ മാത്രമാണ് സ്ത്രീകള്‍ക്ക് അനുമതിയുള്ളത്.

വിവാഹത്തില്‍ സ്വര്‍ണത്തിന് നല്‍കുന്ന അമിത പ്രാധാന്യവും അതു വരുത്തിവയ്ക്കുന്ന പ്രശ്‌നങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഒരു മാറ്റത്തിന് ഭൂരിപക്ഷം ആളുകളും തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വര്‍ണം കുറയ്ക്കാനും നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയീടാക്കാനും പഞ്ചായത്ത് തീരുമാനിച്ചത്. പലരും സ്വര്‍ണം വാങ്ങാന്‍ വാശിപിടിക്കുന്നത് വീട്ടുകാര്‍ക്ക് വന്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

തീരുമാനം വൈറലായതോടെ ചില സ്ത്രീകളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അവര്‍ക്ക് പിന്തുണയുമായി പുരുഷന്മാരുമുണ്ട്. എന്നാല്‍ പഞ്ചായത്ത് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല.

Other News in this category



4malayalees Recommends