ഷെറിന് മാത്യൂസ് കൊല്ലപ്പെട്ട സംഭവം ; വളര്‍ത്തു പിതാവ് വെസ്ലിമാത്യൂസിനെതിരെ കൊലക്കുറ്റം ; അമ്മയ്ക്ക് രണ്ടു വര്‍ഷം മുതല്‍ 20 വര്‍ഷം തടവു കിട്ടാവുന്ന കുറ്റവും ചുമത്തി
യുഎസില്‍ കൊല്ലപ്പെട്ട ഷെറിന് മാത്യൂസിന്റെ വളര്‍ത്തച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വളര്ത്തച്ഛന് വെസ്ലി മാത്യൂസിനെതിരെ വധശിക്ഷ ലഭിക്കാവുന്ന കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സിനിക്ക് രണ്ടു വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 10,000 യുഎസ് ഡോളര്‍ വരെ പിഴയും ഈടാക്കിയേക്കാം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്നുള്ള വിവരങ്ങള്‍ വച്ചാണു കുറ്റം ചാര്‍ത്തിയിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും ഡാല്ലസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഫെയ്ത് ജോണ്സണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെസ്ലിക്കെതിരെ കുട്ടിയെ ഉപേക്ഷിച്ചതിനും തെളിവു നശിപ്പിച്ചതിനുമുള്ള കുറ്റവും ചാര്‍ത്തിയിട്ടുണ്ട്. ദമ്പതികളുടെ നാലുവയസ്സുള്ള മകള്‍ ഇപ്പോള്‍ ശിശു സംരക്ഷണ സേവനകേന്ദ്രത്തിലാണു കഴിയുന്നത്. കുട്ടിയുടെ സംരക്ഷണ വിഷയം ഈ മാസം അവസാനത്തേക്കേ കോടതി വാദം കേള്‍ക്കൂ.
വെസ്ലിക്കും സിനിക്കും കുട്ടിയെ വിട്ടുകൊടുക്കുന്ന കാര്യം സംശയമാണ്. 2017 ഒക്ടോബര്‍ ഏഴിനു കാണാതായെന്നു വളര്ത്തച്ഛന് വെസ്ലി മാത്യൂസ് പരാതിപ്പെട്ടത്. ഒക്ടോബര്‍ 22നാണ് ഷെറിന്റെ മൃതദേഹം വീടിന് അര കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ കണ്ടെത്തിയത്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നുമണിക്ക് ഷെറിനെ വീടിനുപുറത്തുനിര്‍ത്തിയിരുന്നുവെന്നും കുറച്ചുസമയത്തിനുശേഷം തിരികെയെത്തി നോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നുമായിരുന്നു വെസ്ലി ആദ്യം പൊലീസിനു നല്കിയ മൊഴി. കുട്ടിയെ കാണാതായ സമയത്ത് താന്‍ ഉറക്കത്തിലായിരുന്നുവെന്നാണ് സിനി പറഞ്ഞതും. അന്ന് വെസ്ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. ഇദ്ദേഹത്തിന്റെ പാസ്പോര്‍ട്ടും പോലീസ് പിടിച്ചെടുത്തിരുന്നു.
വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്ന് കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ സാഹചര്യത്തില്‍ വെസ്ലി മാത്യൂസ് മൊഴി മാറ്റി. കുട്ടിയ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു അറസ്റ്റ് ചെയ്തത്. ഷെറിന് മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പോലീസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളാണ്. പിന്നീട് പ്രതി പാലു നിര്‍ബന്ധിച്ച് കൊടുത്തപ്പോള്‍ കുട്ടി അബോധാവസ്ഥയിലായെന്നും മരിച്ചെന്ന് കരുതി മൃതദേഹം ഉപേക്ഷിച്ചതാണെന്നും വെളിപ്പെടുത്തി.