സ്ത്രീധനമായി 11 ലക്ഷവും എസ്‌യുവി കാറും; ചോദിച്ചത് ഫോര്‍ച്യൂണര്‍ കാറും 21 ലക്ഷവും; പെണ്‍കുഞ്ഞ് പിറന്നതോടെ പീഡനം സഹിക്കാതായി ; യുവതിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം

സ്ത്രീധനമായി 11 ലക്ഷവും എസ്‌യുവി കാറും; ചോദിച്ചത് ഫോര്‍ച്യൂണര്‍ കാറും 21 ലക്ഷവും; പെണ്‍കുഞ്ഞ് പിറന്നതോടെ പീഡനം സഹിക്കാതായി ; യുവതിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം
യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മര്‍ദിച്ച് കൊലപ്പെടുത്തിയതായി സഹോദരന്റെ പരാതി. ഗ്രേറ്റര്‍ നോയിഡ സ്വദേശി വികാസിന്റെ ഭാര്യ കരിഷ്മയുടെ മരണത്തിലാണ് കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്നത്.

വിവാഹസമയത്ത് ആഡംബരവാഹനമായ ഫോര്‍ച്യൂണര്‍ കാറും 21 ലക്ഷം രൂപയും വികാസിന്റെ വീട്ടുകാര്‍ സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. ഇത് യുവതിയുടെ വീട്ടുകാര്‍ക്ക് കൊടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ നിരന്തരം ഭര്‍തൃവീട്ടില്‍ പീഡനം അനുഭവിച്ചിരുന്ന കരിഷ്മയെ കൊലപ്പെടുത്തിയെന്നാണ് പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരിഷ്മയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവദിവസം കരിഷ്മ സഹോദരന്‍ ദീപക്കിനെ ഫോണില്‍വിളിച്ചിരുന്നു. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തന്നെ മര്‍ദിച്ചെന്ന് പറഞ്ഞായിരുന്നു കരിഷ്മ വിളിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ഇവരുടെ വീട്ടിലെത്തിയപ്പോള്‍ കരിഷ്മയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

2022 ഡിസംബറില്‍ ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ വികാസും കരിഷ്മയും വിവാഹിതരായപ്പോള്‍ 11 ലക്ഷം രൂപയുടെ സ്വര്‍ണവും ഒരു എസ്‌യുവി കാറും യുവതിയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍, ഇതുപോരെന്നും കൂടുതല്‍ സ്ത്രീധനം വേണമെന്നുമായിരുന്നു ഭര്‍തൃവീട്ടുകാരുടെ ആവശ്യം.

തുടര്‍ന്ന് വിവാഹശേഷം യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്ന് സഹോദരന്‍ ആരോപിച്ചു. കരിഷ്മ പിന്നീട് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ ഉപദ്രവം രൂക്ഷമായി. നാട്ടുപഞ്ചായത്ത് ചേര്‍ന്ന് പലതവണ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ 10 ലക്ഷം രൂപ കൂടി യുവതിയുടെ കുടുംബം വികാസിന്റെ കുടുംബത്തിന് നല്‍കിയിരുന്നു.

എന്നാല്‍, ഇതുകൊണ്ടും ഉപദ്രവം അവസാനിച്ചില്ലെന്നാണ് സഹോദരന്‍ പറയുന്നത്. ഫോര്‍ച്യൂണര്‍ കാറും 21 ലക്ഷം രൂപയും കൂടി വേണമെന്നായിരുന്നു വികാസിന്റെയും കുടുംബത്തിന്റെയും ആവശ്യം. ഇതിന്റെ പേരില്‍ യുവതിയെ നിരന്തരം മര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു.

യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് വികാസ്, ഇയാളുടെ മാതാപിതാക്കളായ സോംപാല്‍ ഭാട്ടി, രാകേഷ്, സഹോദരങ്ങളായ റിങ്കി, സുനില്‍, അനില്‍ എന്നിവര്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതിയായ വികാസിനെയും ഇയാളുടെ പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends