പാക് യുവതിയുടെ ശരീരത്തിനുള്ളില്‍ തുടിക്കുന്നത് ഡല്‍ഹി സ്വദേശിയുടെ ഹൃദയം

പാക് യുവതിയുടെ ശരീരത്തിനുള്ളില്‍ തുടിക്കുന്നത് ഡല്‍ഹി സ്വദേശിയുടെ ഹൃദയം
പാക്കിസ്താന്‍കാരിക്ക് പുതുജീവന്‍ നല്‍കി ഇന്ത്യയില്‍ നിന്നുള്ള ഹൃദയം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് കറാച്ചി സ്വദേശിയായ 19 കാരി ആയിഷ റഷാന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ഗുരുതര ഹൃദയരോഗവുമായെത്തിയ ആയിഷയ്ക്ക് ഇന്ത്യയില്‍ നിന്ന് അനുയോജ്യമായ ഹൃദയം ലഭ്യമായെന്ന് മാത്രമല്ല, ശസ്ത്രക്രിയയ്ക്കുള്ള പണവും കണ്ടെത്തി, പൂര്‍ണ ആരോഗ്യവതിയായ ആയിഷയെ കുടുംബത്തിന് തിരിച്ചു നല്‍കി.

ചെന്നൈ ആസ്ഥാനമായ ഐശ്വര്യന്‍ ട്രസ്റ്റിന്റെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തിയത്. ചെന്നൈയിലെ ഡോക്ടര്‍മാരുടെയും ട്രസ്റ്റിന്റെയും സഹായമില്ലായിരുന്നെങ്കില്‍ തങ്ങളുടെ മകള്‍ക്ക് പുതുജീവന്‍ ലഭിക്കില്ലായിരുന്നുവെന്നാണ് ശസ്ത്രക്രിയയ്ക്ക് ശേഷം ആയിഷയുടെ കുടുംബം പ്രതികരിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം താന്‍ സുഖമായിരിക്കുന്നുവെന്നാണ് ആയിഷയ്ക്കും പറയാനുള്ളത്. ഇനി ആയിഷയ്ക്ക് തിരിച്ച് പാകിസ്താനിലേക്ക് പോകാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഫാഷന്‍ ഡിസൈനറാകണമെന്നാണ് ആയിഷയുടെ ആഗ്രഹം. ഹൃദയ സംബന്ധമായ അസുഖവുമായാണ് ആയിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമുണ്ടായതോടെ ഇസിഎംഒയിലേക്ക് മാറ്റി.

35 ലക്ഷത്തോളമാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ചിലവ്. ഡോക്ടര്‍മാരും ട്രസ്റ്റും ചേര്‍ന്നാണ് ഈ തുക സ്വരൂപിച്ചത്. ഡല്‍ഹിയില്‍ നിന്നാണ് ആയിഷയ്ക്കുള്ള ഹൃദയമെത്തിയത്. മറ്റ് ആവശ്യക്കാരില്ലാതിരുന്നതിനാല്‍ ആയിഷയ്ക്ക് ഹൃദയം ലഭിക്കാന്‍ തടസ്സമുണ്ടായില്ല, ആല്ലാത്ത പക്ഷം ഒരു വിദേശിക്ക് ഹൃദയം ലഭ്യമാക്കല്‍ എളുപ്പമല്ലെന്നും അധികൃതര്‍ വിശദീകരിച്ചു.



Other News in this category



4malayalees Recommends