വയനാട്ടില്‍ കിറ്റ് വിവാദം ആളിക്കത്തുന്നു, പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസും സിപിഎമ്മും

വയനാട്ടില്‍ കിറ്റ് വിവാദം ആളിക്കത്തുന്നു, പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസും സിപിഎമ്മും
വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വയനാട്ടില്‍ കിറ്റ് വിവാദം ആളിക്കത്തുന്നു. ബത്തേരിയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ 1500 ഓളം ഭക്ഷ്യകിറ്റുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ തയാറാക്കിയ കിറ്റുകളാണെന്നാണ് സംശയിക്കുന്നത്. കല്‍പറ്റയിലും കിറ്റ് വിതരണം നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്‌ക്വാഡ് രാത്രി വൈകി മേപ്പാടി റോഡിലെ ഗോഡൗണില്‍ പരിശോധന നടത്തി.

കിറ്റുകള്‍ തയ്യാറാക്കിയെന്ന ആരോപണവുമായി മാനന്തവാടി അഞ്ചാംമൈലിലെ സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാത്രി തടിച്ചുകൂടി. കിറ്റുകള്‍ തയ്യാറാക്കിയത് ബിജെപി ആണെന്നാണ് എല്‍ഡിഎഫ് യുഡിഎഫ് ആരോപണം. മാനന്തവാടി കെല്ലൂര്‍ അഞ്ചാംമൈലില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റുകള്‍ തയാറാക്കുന്നതായി വിവരം പുറത്തുവന്നു. പ്രതിഷേധവുമായി എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

നേരെ ചൊവ്വേ മത്സരിച്ചാല്‍ വോട്ടു കിട്ടില്ലെന്നും അതുകൊണ്ട് കിറ്റ് കൊടുത്ത് തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ ബിജെപി ശ്രമിക്കുന്നതായും ടി സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് സിപിഎം ആരോപിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കൊണ്ടുവന്ന കിറ്റ് ആണെന്ന് സിപിഎം കുറ്റപ്പെടുത്തി.



Other News in this category



4malayalees Recommends