'എന്തൊരു ഫ്രോഡ് പണിയാണിത്', ബോക്സ് ഓഫീസ് കണക്കുകള്‍ വലിയ തട്ടിപ്പ്; ഗെയിം ചേഞ്ചറിനെ പരിഹസിച്ച് രാം ഗോപാല്‍ വര്‍മ്മ

'എന്തൊരു ഫ്രോഡ് പണിയാണിത്', ബോക്സ് ഓഫീസ് കണക്കുകള്‍ വലിയ തട്ടിപ്പ്; ഗെയിം ചേഞ്ചറിനെ പരിഹസിച്ച് രാം ഗോപാല്‍ വര്‍മ്മ
രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രമായ ഗെയിം ചേഞ്ചറിനെ പരിഹാസിച്ച് രാം ഗോപാല്‍ വര്‍മ്മ. ചിത്രത്തിന്റെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബോക്സ് ഓഫീസ് കണക്കുകള്‍ വലിയ തട്ടിപ്പാണ് എന്നാണ് രാം ഗോപാല്‍ വര്‍മ്മ ആരോപിക്കുന്നത്. എക്‌സില്‍ ഇട്ട ഒരു പോസ്റ്റിലാണ് ചിത്രത്തിനെതിരെ രാം ഗോപാല്‍ വര്‍മ്മ വിമര്‍ശനം ഉന്നയിച്ചരിക്കുന്നത്.

നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനും ട്രേഡ് റിപ്പോര്‍ട്ടും തമ്മിലുള്ള വലിയ പൊരുത്തക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാം ഗോപാല്‍ വര്‍മ്മയുടെ ആരോപണം. എസ്എസ് രാജമൗലിയും സുകുമാറും തെലുങ്ക് സിനിമയെ ബോക്‌സോഫീസ് കളക്ഷന്റെ പുതിയ ആകാശത്തേക്കാണ് ഉയര്‍ത്തിയതെന്നും ഇത് ശരിക്കും ബോളിവുഡിനെ ഞെട്ടിക്കുന്നതാണെന്നും രാം ഗോപാല്‍ വര്‍മ്മ കുറിച്ചു. അതേസമയം ഗെയിം ചേഞ്ചറിന്റെ കളക്ഷന് പിന്നിലുള്ളവര്‍ തെന്നിന്ത്യ ഫ്രോഡാണ് എന്ന് പറയിപ്പിക്കുന്നതില്‍ വിജയിക്കുകയാണെന്നും രാം ഗോപാല്‍ വര്‍മ്മ കുറ്റപ്പെടുത്തി.

ബാഹുബലി, ആര്‍ആര്‍ആര്‍, കെജിഎഫ് 2, കാന്താര തുടങ്ങിയവയ്ക്കും അതിന്റെ വലിയ നേട്ടത്തിനും നന്ദിയുണ്ട്. എന്നാല്‍ ഗെയിം ചേഞ്ചര്‍ അവകാശങ്ങള്‍ ഈ നേട്ടങ്ങളെ സംശയത്തിലാക്കി. ദക്ഷിണേന്ത്യയിലെ അസാധാരണ നേട്ടങ്ങളെ തുരങ്കം വയ്ക്കുന്ന അപമാനകരമായ പരിപാടിയാണ് ഗെയിം ചേഞ്ചറില്‍ നടന്നത്. ഈ അപമാനത്തിന് പിന്നില്‍ ആരാണെന്ന് എനിക്കറിയില്ലെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നു. അതേ സമയം ചിത്രത്തിന്റെ നിര്‍മ്മാതാവ് ദില്‍ രാജു അല്ല ഈ തട്ടിപ്പിന് പിന്നില്‍ എന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നുണ്ട്. ദില്‍ രാജു അല്ല ഇതിന് പിന്നില്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം യാഥാര്‍ത്ഥ്യം അറിയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഒരിക്കലും ഇത്തരം ഫ്രോഡ് പരിപാടി അദ്ദേഹം നടത്തില്ലെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.

ജനുവരി 10ന് റിലീസ് ചെയ്ത ചിത്രം 186 കോടി രൂപ നേടിയതായി ഗെയിം ചേഞ്ചറിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തു. അതേസമയം ലോകമെമ്പാടും 100 കോടി രൂപയില്‍ താഴെയാണ് ചിത്രം തുറന്നതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സാക്‌നില്‍ക് പോലുള്ള ചില ഉറവിടങ്ങള്‍ 80 കോടി മാത്രമാണ് കളക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് കളക്ഷന്‍ വിവാദത്തിലായത്.

ചിത്രം തിയറ്ററുകളിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍ എത്തിയത്. അതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറക്കിയെന്ന് കരുതുന്ന 45 പേര്‍ക്കെതിരെ ഗെയിം ചേഞ്ചര്‌റിന്റെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തി. വ്യാജ പതിപ്പ് ചോര്‍ത്താതിരിക്കാന്‍ പണം ആവശ്യപ്പെട്ടതായാണ് നിര്‍മാതാക്കള്‍ ആരോപിക്കുന്നത്. ചിത്രത്തിന്റെ വ്യാജ പ്രിന്റ് പുറത്തുവിട്ടവര്‍ തങ്ങളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്ന് നിര്‍മാതാക്കള്‍ പരാതി നല്‍കി. 45 പേര്‍ക്കെതിരെയാണ് നിര്‍മാതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.

Other News in this category



4malayalees Recommends