ഇന്ത്യന്‍ വംശജനായ കൊലയാളി 10 വര്‍ഷത്തോളമായി ഒളിവില്‍, കണ്ടെത്താനാകാതെ എഫ്ബിഐ ; കൊലയാളി വലിയ അപകടകാരിയെന്ന് മുന്നറിയിപ്പ്

ഇന്ത്യന്‍ വംശജനായ കൊലയാളി 10 വര്‍ഷത്തോളമായി ഒളിവില്‍, കണ്ടെത്താനാകാതെ എഫ്ബിഐ ; കൊലയാളി വലിയ അപകടകാരിയെന്ന് മുന്നറിയിപ്പ്
ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവില്‍ പോയ ഇന്ത്യന്‍ വംശജനെ 10 വര്‍ഷത്തോളമായിട്ടും കണ്ടെത്താനാകാതെ അമേരിക്കയുടെ ദേശീയ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ. 34കാരനായ ഗുജറാത്ത് സ്വദേശി ഭദ്രേഷ് കുമാര്‍ ചേതന്‍ഭായ് പട്ടേല്‍ എന്നയാളാണ് കാണാമറയത്ത് തുടരുന്നത്. 2015 ഏപ്രിലിലാണ് ഭദ്രേഷ് കുമാര്‍ തന്റെ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

എഫ്ബിഐയുടെ ടോപ് 10 പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലുള്ള വ്യക്തിയാണ് ഭദ്രേഷ് കുമാര്‍. ഇപ്പോള്‍ ഇതാ ഭദ്രേഷ് കുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന ആവശ്യവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് എഫ്ബിഐ. ഭദ്രേഷ് കുമാര്‍ വളരെയേറെ അപകടകാരിയാണെന്നാണ് എഫ്ബിഐ അറിയിച്ചിരിക്കുന്നത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 2,50,000 ഡോളര്‍ (ഏകദേശം 2.16 കോടി രൂപ) പാരിതോഷികം നല്‍കുമെന്നും എഫ്ബിഐ അറിയിച്ചിട്ടുണ്ട്.

സ്വന്തം ഭാര്യയെ ഭദ്രേഷ് കുമാര്‍ അതിക്രൂരമായ രീതിയില്‍ കൊലപ്പെടുത്തുമ്പോള്‍ ഇരുവരും നന്നേ ചെറുപ്പമായിരുന്നു. ഭദ്രേഷിന് ഇരുപതിനാലും, ഭാര്യ പലക്കിന് ഇരുപത്തൊന്നും വയസ് മാത്രമായിരുന്നു പ്രായം. ഹാനോവറിലെ ഡങ്കിന്‍ ഡോണറ്റ്‌സിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. 2015 ഏപ്രില്‍ 12ന് കടയില്‍ വെച്ച് ഭദ്രേഷ് കുമാര്‍ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. പലക്കിന്റെ മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു. കൊലപാതകത്തിന് തൊട്ട് മുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഭാര്യയെ അടുക്കയുടെ ഭാഗത്തേയ്ക്ക് കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അല്‍പ്പ സമയത്തിന് ശേഷം ഭദ്രേഷ് കുമാര്‍ മാത്രം പുറത്തേയ്ക്ക് വരുന്നതും വീഡിയയില്‍ കാണാം. ഇന്ത്യയിലേയ്ക്ക് മടങ്ങുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. ഒരു ടാക്‌സി ഡ്രൈവറാണ് ഭദ്രേഷിനെ അവസാനമായി കണ്ടതെന്നും പിന്നെ ആരും ഇയാളെ കണ്ടിട്ടില്ലെന്നുമാണ് പറയപ്പെടുന്നത്.

Other News in this category



4malayalees Recommends