സെയ്ഫ് അലി ഖാനെ കുത്തിവീഴ്ത്തി, കുട്ടികളെ കൊല്ലുമെന്ന് ഭീഷണി; അക്രമി ആവശ്യപ്പെട്ടത് ഒരു കോടി

സെയ്ഫ് അലി ഖാനെ കുത്തിവീഴ്ത്തി, കുട്ടികളെ കൊല്ലുമെന്ന് ഭീഷണി; അക്രമി ആവശ്യപ്പെട്ടത് ഒരു കോടി
ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ വീട്ടില്‍ കടന്നുകയറിയ പ്രതി എത്തിയത് പണത്തിന് വേണ്ടിയെന്ന് റിപ്പോര്‍ട്ട്. പ്രതി ഒരു കോടി ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നടന്റെ കുട്ടികളെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാള്‍ ഒരു കോടി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് തടയാന്‍ എത്തിയ വീട്ടുജോലിക്കാരിയെ അക്രമി പരിക്കേല്‍പ്പിച്ചു. പിന്നാലെ ശബ്ദം കേട്ട് ഓടിയെത്തിയ സെയ്ഫ് അലി ഖാനെ അക്രമി കുത്തി വീഴ്ത്തുകയായിരുന്നു. സെയ്ഫ് അലി ഖാന്റെ വീട്ടുജോലിക്കാരിയായ ഏലിയാമ്മ ഫിലിപ്പ് പൊലീസിനോട് ഇക്കാര്യം വ്യക്തമാക്കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെയ്ഫിന്റെ മകന്‍ ജേഹിന്റെ റൂമില്‍ കയറിയ അക്രമി ഒരു കോടി ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ കുട്ടിയെ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇത് തടയാന്‍ ശ്രമിച്ച ഏലിയാമ്മയുടെ കൈക്ക് കത്തികൊണ്ട് പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ശബ്ദം കേട്ട് ഓടിയെത്തിയ നടനെ ആറ് തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നടന്റെ വീട്ടിലെ മറ്റൊരു ജോലിക്കാരിയായ ഗീതയ്ക്കും പരിക്കേറ്റിട്ടുണ്ട്.

അതേസമയം നടനെ കുത്തിയ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി നടന്റെ വീട്ടില്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീട്ടുജോലിക്കാരിയെ കാണാനെത്തിയ ആക്രമിയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. വീടിനുള്ളില്‍ അപരിചിതനെ കണ്ട് സെയ്ഫ് അലി ഖാന്‍ ഇയാളെ ചോദ്യം ചെയ്യുകയും അത് സംഘര്‍ഷത്തിലെത്തുകയും ചെയ്തതോടെയാണ് നടന് കുത്തേറ്റതെന്നും പൊലീസ് പറഞ്ഞു.

നടന്‍ ആക്രമിക്കപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുന്നേയാണ് ആക്രമികള്‍ വീടിനുള്ളില്‍ പ്രവേശിപ്പിച്ചത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍ അകത്തു കയറി. മോഷണം തന്നെയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends