ഷാരോണ്‍ വധക്കേസ്: പ്രതിക്ക് കഠിനമായ ശിക്ഷ നല്‍കണമെന്ന് ഷാരോണിന്റെ മാതാപിതാക്കള്‍

ഷാരോണ്‍ വധക്കേസ്: പ്രതിക്ക് കഠിനമായ ശിക്ഷ നല്‍കണമെന്ന് ഷാരോണിന്റെ മാതാപിതാക്കള്‍
പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. കൊലപാതകം കഴിഞ്ഞ രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രതിയായ ഗ്രീഷ്മയ്ക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണമെന്ന് ഷാരോണിന്റെ മാതാപിതാക്കള്‍. ഗ്രീഷ്മയോടൊപ്പം അമ്മയും, അമ്മാവനും ഗൂഢാലോചന കേസില്‍ പ്രതികളാണ്.

2022 ഒക്ടോബര്‍ 14 നാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹാലോചന വന്നതിനെ തുടര്‍ന്ന് ഷാരോണെ ഒഴിവാക്കാന്‍ ഗ്രീഷ്മയും കുടുംബവും പദ്ധതി തയ്യാറാക്കി. ഇതിനു ഭാഗമായി ഷാരോണെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും വിഷം കലര്‍ത്തിയ കഷായം നല്‍കുകയുമായിരുന്നു.

തിരികെ വീട്ടില്‍ എത്തിയ ഷാരോണ്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്ന് വീട്ടുകാര്‍ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരിക്കുന്നത്. മരണമൊഴിയിലാണ് ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായി മജിസ്‌ട്രേറ്റിനോട് പറയുന്നത്. എന്നാല്‍ ഗ്രീഷ്മ ഒരിക്കലും തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കില്ലെന്നും ഷാരോണ്‍ കൂട്ടി ചേര്‍ത്തു. കുറ്റം തെളിഞ്ഞതോടെ ഗ്രീഷ്മയും തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരെയും പ്രതികളായി.

Other News in this category



4malayalees Recommends