ഓട്ടോയില്‍ കയറിയത് സെയ്ഫ് അലിഖാനെന്ന് മനസിലായില്ല, ആശുപത്രിയിലെത്താന്‍ എത്ര സമയമെടുക്കുമെന്നാണ് ചോദിച്ചത് ; വെളിപ്പെടുത്തി ഓട്ടോ ഡ്രൈവര്‍

ഓട്ടോയില്‍ കയറിയത് സെയ്ഫ് അലിഖാനെന്ന് മനസിലായില്ല, ആശുപത്രിയിലെത്താന്‍ എത്ര സമയമെടുക്കുമെന്നാണ് ചോദിച്ചത് ; വെളിപ്പെടുത്തി ഓട്ടോ ഡ്രൈവര്‍
ഒരു സ്ത്രീയുടെ സഹായമഭ്യര്‍ത്ഥിച്ചുള്ള നിലവിളി കേട്ടാണ് സെയ്ഫ് അലി ഖാന്റെ വീടിന് മുന്നിലേക്ക് താന്‍ എത്തിയതെന്ന് താരത്തെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ ഭജന്‍ സിംഗ് റാണ. കുത്തേറ്റ നിലയില്‍ കണ്ടത് സെയ്ഫ് അലി ഖാന്‍ ആണെന്ന് ആദ്യം മനസിലായില്ലെന്നും രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു അദ്ദേഹമെന്നും ഭജന്‍ സിംഗ് പറഞ്ഞു. ആശുപത്രിയില്‍ എത്താന്‍ എത്ര സമയം എടുക്കും എന്നായിരുന്നു ഓട്ടോയില്‍ കയറിയ ശേഷം സെയ്ഫ് ചോദിച്ചത്. രക്തം പുരണ്ട് അദ്ദേഹത്തിന്റെ വെള്ള കുര്‍ത്ത ചുവന്ന നിറമായി മാറിയിരുന്നുവെന്നും ഭജന്‍ സിംഗ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

സെയ്ഫിന്റെ വീടിന്റെ ഗേറ്റിന്റെ ഭാഗത്ത് നിന്ന് സ്ത്രീയുടെ നിലവിളി കേട്ടാണ് താന്‍ അവിടേയ്ക്ക് എത്തുന്നതെന്ന് ഭജന്‍ സിംഗ് പറഞ്ഞു. സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് അവര്‍ അലറിക്കരയുകയായിരുന്നു. വളരെ പെട്ടെന്നു തന്നെ താന്‍ അവിടേയ്ക്ക് എത്തി. ഈ സമയം സെയ്ഫ് ഓട്ടോയുടെ അടുത്തേയ്ക്ക് നടന്നെത്തി. ആദ്യം തനിക്ക് അദ്ദേഹത്തെ മനസിലായില്ല. അദ്ദേഹത്തിനൊപ്പം ഒരു കൊച്ചു കുട്ടിയും മറ്റൊരാളും ഉണ്ടായിരുന്നു. ഓട്ടോയില്‍ കയറി ഇരുന്നതിന് പിന്നാലെ ആശുപത്രിയില്‍ എത്താന്‍ എത്ര സമയം എടുക്കുമെന്നായിരുന്നു സെയ്ഫ് ചോദിച്ചത്. എട്ടോ പത്തോ മിനിറ്റിനുള്ളില്‍ സെയ്ഫിനെ താന്‍ ആശുപത്രിയില്‍ എത്തിച്ചെന്നും ഭജന്‍ സിംഗ് പറഞ്ഞു. സെയ്ഫിന്റെ കഴുത്തില്‍ നിന്നും പിന്‍ ഭാഗത്ത് നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. താരത്തെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കണമെന്നായിരുന്നു തനിക്ക്. അവര്‍ പണം നല്‍കിയിട്ട് താന്‍ വാങ്ങിയില്ലെന്നും ഭജന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends