പാറശാല ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി തിങ്കളാഴ്ച. ശിക്ഷാവിധിക്ക് മുന്നോടിയായ അന്തിമ വാദം പൂര്‍ത്തിയായി. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ഗ്രീഷ്മ കോടതിയോട് ആവശ്യപ്പെട്ടു. തനിക്ക് പഠിക്കണമെന്നും തന്റെ പ്രായം 24 വയസാണെന്നും കോടതിക്ക് കൈമാറിയ കത്തില്‍ ഗ്രീഷ്മ പറയുന്നു. കത്തിനൊപ്പം ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം ശ്രീഷ്മക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.സമൂഹം ഞെട്ടിയ കൊലപാതകമാണെന്നും ഗ്രീഷ്മ ദയ അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. വിദ്യാസമ്പന്നയായ യുവതി അത് ദുരുപയോഗം ചെയ്തു. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷന്റെ വാദം
'അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസ് ആണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണം. ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണ്. ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാന്‍ കഴിയുകയുള്ളൂ. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അതിനായി പരിശോധനകള്‍ നടത്തി.11 ദിവസം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയില്‍ ഉണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച കൊലപാതകമാണ് അവിചാരിതമല്ല. വിദ്യാസമ്പന്നയായ യുവതി വിവരങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. ഷാരോണിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. കുറെ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. പ്രതിക്ക് മനസ്താപം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രതിഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.'
അതേസമയം കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രമാണുള്ളതെന്ന് ഗ്രീഷ്മയുടെ അഭിഭാഷകന്‍ വാദിച്ചു. ഷാരോണിന് സാമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ടെന്നും പ്രതിഭാഗം വാദിച്ചു. ഇന്നലെ കേസില്‍ പ്രതി ?ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചിരുന്നു. അമ്മയെ വെറുതെ വിട്ടു. അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ജഡ്ജി എം എ ബഷീര്‍ ആണ് കേസില്‍ വിധി പറഞ്ഞത്. കേസിലെ ഒന്നാം പ്രതിയാണ് ഗ്രീഷ്മ മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസില്‍ രണ്ടാം പ്രതിയാണ് അമ്മ സിന്ധു. കൊലപാതകം, വിഷം നല്‍കല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം കുറ്റങ്ങള്‍ തെളിഞ്ഞു. മൂന്നാം പ്രതി അമ്മാവന്‍ തെളിവ് നശിപ്പിച്ചെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്.