'അമ്മേ' എന്ന വിളിയിലൂടെ അടുപ്പം സ്ഥാപിച്ചു ; വയോധികയില്‍ നിന്ന് ചൈനീസ് യുവാവ് തട്ടിയത് 66 ലക്ഷം രൂപ

'അമ്മേ' എന്ന വിളിയിലൂടെ അടുപ്പം സ്ഥാപിച്ചു ; വയോധികയില്‍ നിന്ന് ചൈനീസ് യുവാവ് തട്ടിയത് 66 ലക്ഷം രൂപ
എഴുപത് വയസ്സോളം പ്രായമുള്ള വയോധികയോട് വൈകാരികമായ അടുപ്പം സ്ഥാപിച്ച് ഇന്‍ഫ്‌ളുവന്‍സറായ യുവാവ് തട്ടിയെടുത്തത് 66 ലക്ഷം രൂപ. ചൈനയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഷാന്‍സിയിലാണ് വയോധികയെ ഇത്തരത്തില്‍ സമര്‍ത്ഥമായി ഒരു യുവാവ് കബളിപ്പിച്ചത്.

മാവോ എന്ന് പേരുള്ള ഇന്‍ഫ്‌ളുവന്‍സറാണ് പിടിയിലായത്. ഇയാള്‍ക്ക് പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്. ഓണ്‍ലൈനുകളിലൂടെ ആളുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചും, മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പറഞ്ഞുകൊടുത്തും പ്രശസ്തനായ ആളാണ് മാവോ. ഇയാള്‍ അവിവാഹിതയായ ടാങ് എന്ന വയോധികയോട് വൈകാരികമായ അടുപ്പം സ്ഥാപിക്കുകയും നിരന്തരം അമ്മേ എന്ന് വിളിച്ച് സ്‌നേഹവും വിശ്വാസവും ആര്‍ജ്ജിച്ച ശേഷം സാമ്പത്തികമായി ചൂഷണം ചെയ്യുകയുമായിരുന്നു.

യുവാവിന്റെ ലൈവ് വീഡിയോയ്ക്ക് ടാങ് നിരന്തരം ഗിഫ്റ്റുകള്‍ അയച്ചുകൊടുക്കുമായിരുന്നു. ഇത്തരത്തില്‍ ഇവര്‍ തമ്മിലുളള ബന്ധം വളര്‍ന്നു. വയോധിക തന്നോട് സ്‌നേഹം കാണിക്കുന്നുവെന്ന് മനസിലാക്കിയ മാവോ, ഇതിനെ എല്ലാ വിധേനയും മുതലെടുക്കുകയായിരുന്നു. ടാങിനെ അമ്മേ എന്ന് വിളിച്ച് മാവോ വൈകാരികമായ ഒരു അടുപ്പം സ്ഥാപിച്ചു. ശേഷം പണം കടം ചോദിക്കാന്‍ തുടങ്ങി.

ബന്ധം ദൃഢമാണെന്ന് ഉറച്ചു വിശ്വസിപ്പിക്കാനും, സംശയം തോന്നാതിരിക്കാനും മാവോ ടാങിനെ ഇടയ്ക്കിടയ്ക്ക് സന്ദര്‍ശിക്കുമായിരുന്നു. ഇത്തരത്തില്‍ സന്ദര്‍ശിക്കാന്‍ വരുമ്പോളെല്ലാം അമ്മയും മകനുമെന്ന രീതിയില്‍ വൈകാരികമായ വീഡിയോകളും റീലുകളും ഇരുവരും ഉണ്ടാക്കുമായിരുന്നു. ഇതിനെതിരെ ടാങിന്റെ ബന്ധുക്കള്‍ തന്നെ രംഗത്തുവന്നപ്പോള്‍, വധഭീഷണി മുഴക്കിയാണ് ടാങ് അവരെ പ്രതിരോധിച്ചത്. ഇതിനിടെ മാവോ നിരന്തരമായി ടാങില്‍ നിന്ന് പണം വാങ്ങിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ മാവോ പിന്നീട് തന്നില്‍ നിന്ന് അകലുന്നത് ടാങില്‍ സംശയം ഉളവാക്കി. ഒരിടയ്ക്ക് തന്നെ ഇനി കാണാന്‍ വരേണ്ടെന്നും എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുവെന്നും പറഞ്ഞതോടെ ടാങ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Other News in this category



4malayalees Recommends