അനന്തുവിന് 19 ബാങ്ക് അക്കൗണ്ടുകള്‍, 450 കോടിയുടെ ഇടപാട് നടന്നെന്ന് പൊലീസിന്റെ വിലയിരുത്തല്‍

അനന്തുവിന് 19 ബാങ്ക് അക്കൗണ്ടുകള്‍, 450 കോടിയുടെ ഇടപാട് നടന്നെന്ന് പൊലീസിന്റെ വിലയിരുത്തല്‍
സംസ്ഥാനമാകെ നടന്ന പാതി വില തട്ടിപ്പില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യ പ്രതി അനന്തു കൃഷ്ണന്റെ പേരില്‍ 19 ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായി പൊലീസ് കണ്ടെത്തി. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. 2 കോടി രൂപ പ്രതി ഭൂമി വാങ്ങാന്‍ ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭര്‍ത്താവിന്റെ പേരിലും ഭൂമി വാങ്ങി. ചോദ്യം ചെയ്യലിനോട് അനന്തു സഹകരിക്കുന്നില്ല. അതിനിടെ അനന്തുവിന്റെ കാറും ഓഫീസിലെ രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇടുക്കിയില്‍ മാത്രം ആയിരത്തോളം പരാതി സംഭവത്തില്‍ ലഭിച്ചിട്ടുണ്ട്, 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 103 പേര്‍ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികള്‍ വയനാട് മാനന്തവാടിയില്‍ ലഭിച്ചു. പാറത്തോട്ടം കര്‍ഷക വികസന സമിതിയെയും അനന്തു കൃഷ്ണനെയും പ്രതി ചേര്‍ത്തുള്ളതാണ് പരാതികള്‍.

തട്ടിപ്പില്‍ ഇഡി പ്രാഥമിക വിവര ശേഖരണം നടത്തി. തട്ടിപ്പിലൂടെ അനന്തു കൃഷ്ണന്‍ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം ഉണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാന്‍ അനന്തു കൃഷ്ണന്‍ ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടി. അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കേരളത്തില്‍ സമീപ കാലത്ത് ഒന്നും ഇത്രയധികം സ്ത്രീകള്‍ ഒന്നിച്ച് സാമ്പത്തികമായി വഞ്ചിക്കപ്പെട്ട കേസ് ഉണ്ടായിട്ടില്ല. വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് സഹായത്തോടെ വനിതകള്‍ക്ക് പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അനന്തുകൃഷ്ണന്‍ സാമ്പത്തികതട്ടിപ്പ് നടത്തിയെന്നാണ് പരാതി.

Other News in this category



4malayalees Recommends