യുക്രെയ്ന്‍ എന്നെങ്കിലും റഷ്യയുടെ ഭാഗമായേക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് യുക്രയ്ന്‍ പ്രസിഡന്റ് വ്ലോദിമര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം. ചിലപ്പോള്‍ അവര്‍ ഒരു കരാര്‍ ഉണ്ടാക്കിയേക്കാം. അല്ലെങ്കില്‍ കരാര്‍ ഉണ്ടാക്കിയേക്കില്ല. ചിലപ്പോള്‍ അവര്‍ ഒരു ദിവസം റഷ്യയുടെ ഭാഗമായേക്കാമെന്ന് ട്രംപ് വ്യക്തമാക്കി
യുക്രയ്‌ന്റെ ഒരു പ്രധാന ഭാഗം റഷ്യയില്‍ ലയിക്കാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ത്തന്നെ അത് റഷ്യയില്‍ ലയിച്ചപോലെയാണെന്നത് നിഷേധിക്കാനാകില്ല'- ട്രംപിന്റെ പരാമര്‍ശത്തിലുള്ള പ്രതികരണമായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി.
നേരത്തെ, ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ അന്തിമ താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഇതിനായി ശനിയാഴ്ച്ചവരെ സമയം നല്‍കുന്നുവെന്നും അദേഹം പറഞ്ഞു. ഇത് അനുസരിച്ചില്ലെങ്കില്‍ വീണ്ടും ആക്രമണം തുടങ്ങും. ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.
ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 'ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കണം, നമുക്ക് അവരെയെല്ലാം തിരികെ വേണം. ഞാന്‍ എന്റെ കാര്യമാണ് പറയുന്നത്. ഇസ്രയേലിന് വേണ്ടത് ചെയ്യാം, പക്ഷേ എന്റെ കാര്യത്തില്‍, ശനിയാഴ്ച രാത്രി 12 മണിക്ക് അവര്‍ ഇവിടെ ഇല്ലെങ്കില്‍, വീണ്ടും നരകം സൃഷ്ടിക്കും ട്രംപ് ഭീഷണി മുഴക്കി. ഇനി 'എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഗാസയെ അമേരിക്ക ഏറ്റെടുക്കുമെന്നും പുനര്‍വികസനം സാധ്യമാക്കാനുള്ള ചുമതല മധ്യപൂര്‍വ ദേശത്തെ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും ആവര്‍ത്തിച്ച ഡോണള്‍ഡ് ട്രംപിനെതിരെ ഹമാസ് രംഗത്തെത്തി. ഗാസ വാങ്ങാനും വില്‍ക്കാനും കഴിയുന്ന റിയല്‍ എസ്റ്റേറ്റ് വസ്തുവല്ലെന്നും പലസ്തീന്റെ അവിഭാജ്യ ഘടകമാണെന്നും ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഇസ്സത്തുല്‍ റിഷ്ഖ് പറഞ്ഞു. ഗാസക്കാര്‍ എങ്ങോട്ടെങ്കിലും പോകുകയാണെങ്കില്‍ അത് ഇസ്രയേല്‍ കൈയേറിയ ഇടങ്ങളിലേക്കായിരിക്കുമെന്നും ടെലഗ്രാമില്‍ പങ്കുവച്ച പ്രസ്താവനയില്‍ റിഷ്ഖ് പറഞ്ഞു.