ബാങ്ക് കവര്‍ച്ച , ഹിന്ദിയില്‍ സംസാരിച്ചു, ഇടയില്‍ വസ്ത്രം മാറി, സിസിടിവികളെ വെട്ടിച്ചു കടന്നു, അതിബുദ്ധി കാണിച്ചെങ്കിലും പൊലീസ് 36 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടിച്ചു
മൂന്ന് മിനിറ്റ് കൊണ്ട് കത്തി ചൂണ്ടി 15 ലക്ഷം കവര്‍ന്ന കള്ളന്‍. സിസിടിവിയില്‍ പതിഞ്ഞത് ചില സ്ഥലത്ത് മാത്രം. ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ഫെഡറല്‍ ബാങ്കില്‍ നിന്നും കത്തി ചൂണ്ടി 15 ലക്ഷം രൂപ കവര്‍ന്ന കള്ളനെ ഒടുവില്‍ പൊലീസ് പിടികൂടി. 36 മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ആശാരിപ്പറമ്പില്‍ റിജോ ആന്റണി പിടിയിലായത്. ഹിന്ദിയിലുള്ള സംസാരവും സ്‌കൂട്ടറില്‍ പെട്ടെന്ന് മിറര്‍ സ്ഥാപിച്ചതും വസ്ത്രം ഇടയ്ക്കിടെ മാറിയതും തുടങ്ങി തനിക്കാവുന്നതെല്ലാം റിജോ ചെയ്തിരുന്നു. അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ച റിജോയെ ഞായറാഴ്ച രാത്രിയോടെ സ്വന്തം വീട്ടില്‍ നിന്ന് തന്നെയായിരുന്നു പൊലീസ് പിടികൂടിയത്.
കടബാധ്യത തീര്‍ക്കാനായിരിക്കും മോഷണം എന്ന നിഗമനത്തിലേക്ക് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലേ പൊലീസ് എത്തിയിരുന്നു. ലക്ഷങ്ങളുണ്ടായിട്ടും തനിക്കാവശ്യമായ 15 ലക്ഷം മാത്രമാണ് മോഷ്ടാവെടുത്തത് എന്നതായിരുന്നു പൊലീസിന് ലഭിച്ച ആദ്യ സൂചന. സ്ഥിരം ക്രിമിനലാണെങ്കില്‍ ആ പണം മുഴുവന്‍ എടുത്തേനെ എന്നും പൊലീസ് അനുമാനിച്ചു.
ഹിന്ദി സംഭാഷണം ഉള്‍പ്പെടെ പ്രതിയുടെ ആദ്യ ഘട്ടത്തിലെ ശ്രമങ്ങളെല്ലാം കേസന്വേഷണത്തെ ചെറുതായെങ്കിലും പ്രതികൂലമായി ബാധിച്ചിരുന്നു. ദേശീയ പാതയിലേക്ക് കയറി സ്‌കൂട്ടറില്‍ പോകുന്ന ഒരാള്‍ക്ക് ക്യാമറകള്‍ വെട്ടിച്ചുപോവുക അസാധ്യമാണെന്ന് പൊലീസിന് ഉറപ്പായിരുന്നു. കൊരട്ടി പള്ളിയുടെ ഭാഗംവരെയുള്ള ക്യാമറകളില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുമുണ്ട്. ഇവിടെനിന്നും ഇടവഴികളിലൂടെ ക്യാമറകളില്‍ പതിയാതെ രക്ഷപ്പെടാനാണ് ശ്രമിച്ചത്. പിന്നീടുള്ള പ്രധാന ക്യാമറകളിലൊന്നും ഇയാളുടെ ദൃശ്യങ്ങള്‍ പതിയാതെ വന്നതോടെയാണ് പോലീസ് ഊടുവഴികളിലും ഈ പ്രദേശങ്ങളില്‍ ഒളിച്ചിരിക്കാന്‍ സാധിക്കുന്ന ഇടങ്ങളിലുമെല്ലാം അന്വേഷണം ശക്തമാക്കി.
ഇതോടെ പ്രതി ബാങ്കിന് പരിസര പ്രദേശത്ത് തന്നെയുള്ള ആളായിരിക്കാം എന്ന അനുമാനത്തിലേക്ക് പൊലീസെത്തി. തുടര്‍ന്ന് കേസ് അന്വേഷണം ചാലക്കുടിയിലേക്കും പരിസരപ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. ഈ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.