മധ്യപ്രദേശില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അപകട മരണമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചയാളെ പിടികൂടി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായ വിവരങ്ങളാണ് സംഭവത്തില്‍ വഴിത്തിരിവായത്. താനും ഭാര്യയും യാത്ര ചെയ്തിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും ഉടന്‍ തന്നെ ഭാര്യ മരിച്ചുവെന്നുമായിരുന്നു പ്രതിയും യുവതിയുടെ ഭര്‍ത്താവുമായ പ്രദീപ് പറഞ്ഞിരുന്നത്. ഈ വാദമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ പൊളിഞ്ഞത്.
ഫെബ്രുവരി 12 നായിരുന്നു പൂജ എന്ന 25 കാരി വാഹനാപകടത്തില്‍പെട്ട് മരിച്ചുവെന്ന വിവരം പുറത്ത് വരുന്നത്. ?ഗ്വാളിയോറില്‍ നിന്ന് നൗ?ഗാവിലേക്ക് മടങ്ങുമ്പോഴാണ് താനും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടതെന്നായിരുന്നു പൊലീസില്‍ പ്രദീപ് നല്‍കിയ മൊഴി. തനിക്കും പരിക്കുകള്‍ പറ്റിയെങ്കിലും അത് നിസ്സാര പരിക്കുകളാണെന്നായിരുന്നു പ്രദീപ് പറഞ്ഞിരുന്നത്. എന്നാല്‍ പ്രദീപിന്റെ മൊഴിയിലേയും സംഭവ സ്ഥലത്തെ പരിശോധനയും തമ്മില്‍ വൈരുദ്ധ്യം തുടക്കത്തിലെ നിലനിന്നിരുന്നു. രക്തക്കറയോ അപകടം നടന്നതിന്റെ തെളിവുകളോ ഇവിടെ നിന്ന് പൊലീസിന് ലഭിച്ചിരുന്നില്ല. പിന്നാലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി വന്നപ്പോഴേക്കും പൂജ മരിച്ചതല്ല കൊല്ലപ്പെട്ടതാണെന്ന് തെളിയുകയായിരുന്നു. തലയ്ക്കും വയറ്റിലും ശക്തമായി അടിയേറ്റാണ് പൂജ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞു.
വിശദമായ ചോദ്യം ചെയ്യലിലൂടെ പൂജയുടെ ഭര്‍ത്താവായ പ്രദീപ് തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിയുകയായിരുന്നു. സത്രീധനം ചോദിച്ച് നിരന്തരം പൂജയെ പ്രദീപും കുടുംബവും മര്‍ദ്ദിക്കുമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് പറഞ്ഞ് പ്രദീപ് പൂജയെ മര്‍ദ്ദിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നപ്പോഴാണ് പൂജയെ കൊലപ്പെടുത്താന്‍ പ്രദീപ് തീരുമാനം എടുക്കുന്നത്.
ക്രൈം ഷോയാണ് തനിക്ക് കൊലപാതകത്തിനെ വാഹനാപകടമാക്കി ചിത്രീകരിക്കാന്‍ പ്രചോദനമായതെന്നാണ് പ്രദീപിന്റെ വെളിപ്പെടുത്തല്‍. പിന്നാലെ സിസിടിവി ഇല്ലാത്ത സ്ഥലം നോക്കി അപകടം നടന്നതായി ചിത്രീകരിക്കുകയും പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി.