75 വയസ് കഴിഞ്ഞാല്‍ വിരമിക്കണം: വിവാദമായി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം

75 വയസ് കഴിഞ്ഞാല്‍ വിരമിക്കണം: വിവാദമായി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം
പ്രായപരിധിയെക്കുറിച്ചുള്ള ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം വിവാദത്തില്‍. രാഷ്ട്രീയനേതാക്കള്‍ 75 വയസ് കഴിഞ്ഞാല്‍ വിരമിക്കണമെന്നും മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്നുമാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. നാഗ്പൂരിലെ ഒരു പുസ്തക പ്രകാശന വേദിയിലായിരുന്നു അദ്ദേത്തിന്റെ പരാമര്‍ശം.

'75 വയസായാല്‍, അതിനര്‍ത്ഥം എല്ലാം മതിയാക്കണം എന്നാണ്. മറ്റുള്ളവര്‍ക്ക് വഴി മാറിക്കൊടുക്കണം' എന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രതികരണം. ഈ പരാമര്‍ശം വരുന്ന സെപ്റ്റംബറില്‍ 75 വയസ് പൂര്‍ത്തിയാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയെന്നാണ് പ്രതിപക്ഷ വാദം. പ്രതികരണങ്ങളുമായി നിരവധി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ നേതാക്കളെ മോദി വിരമിപ്പിച്ചത് നമ്മള്‍ കണ്ടു. ഇതേ തീരുമാനം മോദിക്കും ബാധകമാകുമോ എന്ന് ശിവസേന ഉദ്ധവ് വിഭാഗം എംപി സഞ്ജയ് റാവത്ത് ചോദിച്ചു. പറയുകയല്ല, ചെയ്തുകാണിക്കുകയാണ് വേണ്ടത് എന്നും നിലവിലെ ഭരണകര്‍ത്താക്കള്‍ ഇതില്‍പ്പെടുമോ എന്നത് നോക്കികാണാമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി പ്രതികരിച്ചത്.

പ്രതിപക്ഷം മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം ഏറ്റുപിടിച്ചതോടെ ബിജെപി വിശദീകരണവുമായി രംഗത്തുവന്നിട്ടുണ്ട്. മോദിക്ക് നേരത്തെ പ്രായപരിധിയില്‍ ഇളവ് നല്‍കിയിരുന്നു എന്നായിരുന്നു ബിജെപിയുടെ വിശദീകരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ മോദിക്ക് ഉത്തരത്തില്‍ പ്രായപരിധിയില്‍ ഇളവ് നല്‍കിയിരുന്നു. പാര്‍ട്ടിയില്‍ 75 വയസായാല്‍ വിരമിക്കണമെന്ന് ഒരു നിയമവുമില്ലെന്നായിരുന്നു അന്ന് ബിജെപി പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ക്കെല്ലാം പ്രായപരിധി കര്‍ശനമാക്കുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends