ട്രംപ്- സെലന്‍സ്‌കി നിര്‍ണായക കൂടിക്കാഴ്ച ഇന്ന്; ചര്‍ച്ചയില്‍ യൂറോപ്യന്‍ നേതാക്കളും

ട്രംപ്- സെലന്‍സ്‌കി നിര്‍ണായക കൂടിക്കാഴ്ച ഇന്ന്; ചര്‍ച്ചയില്‍ യൂറോപ്യന്‍ നേതാക്കളും
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. മൂന്ന് വര്‍ഷമായി നീണ്ട് നില്‍ക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിസമാപ്തി ലക്ഷ്യംവെച്ചാണ് ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ യുദ്ധം അവസാനിക്കുന്ന കാര്യത്തില്‍ സമവായമായിരുന്നില്ല. ഇതിന് തുടര്‍ച്ചയായാണ് ട്രപും സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച.

വാഷിംഗ്ടണ്‍ ഡിസിയിലാണ് ട്രംപും സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ചയില്‍ യൂറോപ്യന്‍ നേതാക്കളും പങ്കെടുക്കുന്നുണ്ട്. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ട്, യുകെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മെര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോനി, ജര്‍മന്‍ ചാന്‍സലര്‍ ഫ്രഡ്റിച്ച് മെര്‍സ്, ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റബ്, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ദെര്‍ ലയാന്‍ തുടങ്ങിയവര്‍ ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വൈറ്റ് ഹൗസിലെ ചര്‍ച്ചയ്ക്കിടെ ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും സെലന്‍സ്‌കിയോട് കയര്‍ത്തിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും യുക്രെയ്ന്‍ ഒറ്റപ്പെടാതിരിക്കാനുമാണ് യൂറോപ്യന്‍ നേതാക്കള്‍ സെലന്‍സ്‌കിയെ അനുഗമിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ മനസുവെയ്ക്കുന്നില്ലെന്ന് യൂറോപ്യന്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അലാസ്‌ക ഉച്ചകോടിക്ക് ശേഷമുള്ള റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നിലപാട് സമയം കളയാനുള്ള മാര്‍ഗമാണെന്നും പുടിന്റേത് യുക്രെയ്ന്റെ കൂടുതല്‍ ഭാഗങ്ങള്‍ പിടിച്ചെടുക്കാനുള്ള തന്ത്രമാണെന്നും യൂറോപ്യന്‍ നേതാക്കള്‍ പറഞ്ഞിരുന്നു.

Other News in this category



4malayalees Recommends