എയര്‍ ഇന്ത്യ വിമാനം വൈകിയതിനെ തുടര്‍ന്ന് പ്രവാസി മലയാളിയുടെ സൗദി യാത്ര മുടങ്ങി; 1.36 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

എയര്‍ ഇന്ത്യ വിമാനം വൈകിയതിനെ തുടര്‍ന്ന് പ്രവാസി മലയാളിയുടെ സൗദി യാത്ര മുടങ്ങി; 1.36 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
വിമാനം വൈകിയതിനെ തുടര്‍ന്ന് കണക്റ്റിംഗ് വിമാനം നഷ്ടപ്പെടുകയും മുംബൈ വിമാനത്താവളത്തില്‍ രാത്രി മുഴുവന്‍ കുടുങ്ങിപ്പോവുകയും ചെയ്ത മലയാളിക്ക് 1.36 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ എയര്‍ ഇന്ത്യയോട് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഒമ്പത് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി വന്നിരിക്കുന്നത്. വിമാനം വൈകിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ആവശ്യമായ സഹായം നല്‍കിയില്ലെന്ന കപില്‍ദേവിന്റെ പരാതിയില്‍ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് അനുകൂല വിധി പ്രസ്താവിച്ചത്.

2017 സെപ്റ്റംബര്‍ 10-ന് തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്കും തുടര്‍ന്ന് അവിടെ നിന്ന് സൗദി അറേബ്യയിലേക്കുമായിരുന്നു കപില്‍ദേവിന്റെ എയര്‍ ഇന്ത്യ വിമാന ടിക്കറ്റ്. എന്നാല്‍ തിരുവനന്തപുരം-മുംബൈ വിമാനം രണ്ട് മണിക്കൂറിലധികം വൈകിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് മുംബൈയില്‍ നിന്നുള്ള അടുത്ത വിമാനം നഷ്ടപ്പെട്ടു. അനുയോജ്യമായ മറ്റ് വിമാനങ്ങളൊന്നും എയര്‍ ഇന്ത്യ നല്‍കതിരുന്നതിനെ തുടര്‍ന്ന്, 49,000 രൂപയോളം ചെലവഴിച്ച് അവസാന നിമിഷം മറ്റ് വിമാന കമ്പനിയുടെ ടിക്കറ്റ് എടുക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു.

ഈ അപ്രതീക്ഷിത ചെലവ് കപില്‍ദേവിന്റെ കുടുംബത്തിന് വലിയ സാമ്പത്തിക ഭാരമുണ്ടാക്കി. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് അവര്‍ക്ക് തുക കണ്ടെത്തേണ്ടി വന്നത്. കണക്റ്റിംഗ് വിമാനം നഷ്ടപ്പെട്ടിട്ടും എയര്‍ ഇന്ത്യയില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു. എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് മനസ്സിലാക്കിയ കുടുംബം വിഷയം വിട്ടുകളയാതെ നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

അഭിഭാഷകനായ മനോജ് ശ്രീധരനുമായി കപില്‍ദേവിന്റെ ഭാര്യ ഷിജി നടത്തിയ കൂടിക്കാഴ്ചയിലാണ് നിയമപോരാട്ടത്തിന് വഴിതെളിഞ്ഞത്. കേസിന് നിയമപരമായ പ്രാബല്യമുണ്ടെന്ന് അഭിഭാഷകന്‍ വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന്, തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഷിജി പരാതി നല്‍കി. എയര്‍ ഇന്ത്യ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍, ഡയറക്ടര്‍ (ഓപ്പറേഷന്‍സ്), എയര്‍ ഇന്ത്യ തിരുവനന്തപുരം സ്റ്റേഷന്‍ മാനേജര്‍മാര്‍ എന്നിവരായിരുന്നു കേസിലെ എതിര്‍കക്ഷികള്‍.

കുടുംബത്തിനുണ്ടായ സാമ്പത്തിക നഷ്ടത്തിനും അനുഭവിച്ച മാനസിക വിഷമങ്ങള്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

സൗദിയിലുള്ള ഒരു ട്രാവല്‍ ഏജന്‍സി വഴി കുടുംബം ഏകദേശം 49,000 രൂപ സംഘടിപ്പിച്ചാണ് കപില്‍ദേവിന് പകരമായി മറ്റൊരു ടിക്കറ്റ് എടുത്തു നല്‍കിയത്. നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റിലെ ഉപയോഗിക്കാത്ത മുംബൈ-സൗദി യാത്രയുടെ 34,000 രൂപ കൂടി ചേര്‍ത്തപ്പോള്‍ കുടുംബത്തിന് ആകെ 83,000 രൂപയോളം സാമ്പത്തിക നഷ്ടമുണ്ടായി.കൂടാതെ, എയര്‍ ഇന്ത്യ താമസസൗകര്യമോ ഭക്ഷണമോ നല്‍കിയില്ലെന്നും മുംബൈ വിമാനത്താവളത്തില്‍ രാത്രി മുഴുവന്‍ കഴിയേണ്ടി വന്നെന്നും കപില്‍ദേവ് ആരോപിച്ചു.

എന്നാല്‍ ഉപഭോക്തൃ കമ്മീഷന് നല്‍കിയ മറുപടിയില്‍ എയര്‍ ഇന്ത്യ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. സേവനത്തില്‍ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും പരാതിക്ക് നിയമപരമോ വസ്തുതാപരമോ ആയ അടിസ്ഥാനമില്ലെന്നും എയര്‍ ഇന്ത്യ വാദിച്ചു.

Other News in this category



4malayalees Recommends