കോണ്‍ഗ്രസ് ദേശീയ ഗീതത്തെ അപമാനിച്ചു ; കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതര ആലാപന വിവാദത്തില്‍ സോണിയ ഗാന്ധിക്കെതിരെ ബിജെപി

കോണ്‍ഗ്രസ് ദേശീയ ഗീതത്തെ അപമാനിച്ചു ; കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതര ആലാപന വിവാദത്തില്‍ സോണിയ ഗാന്ധിക്കെതിരെ ബിജെപി
കോണ്‍ഗ്രസ് ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തില്‍ സോണിയ ഗാന്ധിക്ക് എതിരെ ബിജെപി നീക്കം. വന്ദേ മാതരം ആലപിച്ചപ്പോള്‍ സോണിയ ഗാന്ധി തടസ്സപ്പെടുത്തി എന്നാണ് ബിജെപി ആരോപണം. കോണ്‍ഗ്രസ് ദേശീയ ഗീതത്തെ അപമാനിച്ചുവെന്ന് ബി ജെ പി ആരോപിച്ചു.

ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളാണ് അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ദേശീയ ഗീതമായ വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ട എന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി മുഴുവനായും പാടി. സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഇടപെടാന്‍ ശ്രമിച്ചെങ്കിലും മുഴുവന്‍ പാടിത്തീര്‍ക്കുകയായിരുന്നു. സംഘാടക തലത്തിലെ വീഴ്ചയാണ് ആശയക്കുഴപ്പത്തിന് കാരണമെന്നാണ് കോണ്‍ഗ്രസിന്റെ വാദമെങ്കിലും വന്ദേമാതരം മുഴുവന്‍ ആലപിച്ചതിനെ ന്യായീകരിക്കുകയാണ് നേതാക്കള്‍.

രണ്ട് ചരണം പാടുന്നത് പാര്‍ട്ടി പരിപാടികളില്‍ മാത്രമെന്ന് പവന്‍ ഖേരയും മുഴുവനായി ചൊല്ലിയതില്‍ പ്രശ്‌നമില്ലെന്ന് ജയ്‌റാം രമേശും പറഞ്ഞു. വന്ദേമാതരം മുഴുവന്‍ ആലപിക്കുന്നത് ചടങ്ങില്‍ ആരും തടഞ്ഞില്ലെന്നും സോണിയാഗാന്ധി കൈ കാണിച്ചത് കസേര കൊണ്ടുവരാനെന്നും വിശദീകരിക്കുക കൂടി ചെയ്തു ജയ്‌റാം രമേശ്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചു.

Other News in this category



4malayalees Recommends