ശ്രീശാന്തിന്റെ പ്രതീക്ഷ വിഫലമായില്ല, ആജീവനാന്ത വിലക്ക് പിന്‍വലിച്ചു
മലയാളി ക്രിക്കറ്റ് താരവും മുന്‍ ഇന്ത്യന്‍ ടീമംഗവുമായ ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിന്‍വലിച്ചു. ശിക്ഷാ കലാവധി പുനപരിശോധിക്കണം. ക്രിമിനല്‍ കേസും അച്ചടക്ക നടപടിയും രണ്ടാണെന്ന് കോടതി പറയുന്നു.
ശിക്ഷാ കാലാവധി പുനപരിശോധിക്കണം. മൂന്ന് മാസത്തിനകം ബിസിസിഐ തീരുമാനിക്കണമെന്നും കോടതി വ്യക്തമാക്കി. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് താരത്തിന് നീതി ലഭിക്കുന്നത്. വിലക്കേര്‍പ്പെടുത്തിയ ബിസിസിഐ നിലപാടിനെ ചോദ്യം ചെയ്ത് ക്രിക്കറ്റ് താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുകൂല വിധി. വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിട്ടും ബി.സി.സി.ഐ വിലക്ക് നീക്കാത്തത് കടുത്ത അനീതിയാണെന്ന് ശ്രീശാന്തിന്റെ വാദം.
ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം. ജോസഫ് എന്നിവരുടെ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. 2013ലെ ഐ.പി.എല്‍ വാതുവയ്പ്പ് കേസിനെ തുടര്‍ന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ആറു വര്‍ഷമായി ഈ വിലക്ക് തുടരുകയാണ്. ഇതിനിടെ ആരോപണങ്ങള്‍ തെളിയക്കപ്പെടാത്തതോടെ വിചാരണ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി ശേഷവും വിലക്ക് നീക്കാന്‍ ബി.സി.സി.ഐ തയ്യാറായില്ല.
ഈ നിലപാടിനെയാണ് ശ്രീശാന്ത് സുപ്രിം കോടതിയില്‍ ചോദ്യം ചെയ്തത്. നിയമപരമായാണ് ശ്രീശാന്തിനെ വിലക്കിയതെന്ന് ബിസിസിഐ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അടക്കമുളളവരുടെ വിലക്ക് റദ്ദാക്കിയ ബിസിസിഐ എന്തുകൊണ്ട് ശ്രീശാന്തിന്റെ വിലക്ക് മാത്രം റദ്ദാക്കുന്നില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സല്‍മാന്‍ ഖുര്‍ഷിദ് ചോദിച്ചിരുന്നു.