കാബൂള്‍ എയര്‍പോര്‍ട്ട് ആക്രമണത്തിന് ബദലായി യുഎസ് നടത്തിയ പ്രത്യാക്രമണം ഒരു ദുരന്തമായിരുന്നു. നേരത്തെ തന്നെ മാധ്യമങ്ങള്‍ ഇക്കാര്യം പുറത്തുവിട്ടിരുന്നെങ്കിലും പെന്റഗണ്‍ ഇപ്പോള്‍ സ്ഥിരീകരിക്കുകയായിരുന്നു. പത്തുപേരും നിഷ്‌കളങ്കരായ മനുഷ്യരായിരുന്നുവെന്നും അബദ്ധം പറ്റിയെന്നുമാണ് യുഎസ് വിശദീകരിക്കുന്നത്.
ഏഴു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 9 അംഗ കുടുംബവും ഒരു എയ്ഡ് വര്‍ക്കറും കൂടിയാണ് മരിച്ചത്.
കൊല്ലപ്പെട്ടവരില്‍ ഏറ്റവും ചെറിയ സുമയ്യ എന്ന കുഞ്ഞിന് വെറും രണ്ടു വയസ്സുമാത്രമായിരുന്നു പ്രായം. താലിബാന്റെ അധികാരമേറ്റെടുക്കലിന് പിന്നാലെ യുഎസ് ഒഴിപ്പിക്കല്‍ ദൗത്യം നടത്തുമ്പോഴായിരുന്നു തീവ്രവാദി ആക്രമണം നടന്നത്. ഇതിന് തിരിച്ചടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ഡ്രോണ്‍ ആക്രമണം തെറ്റായി പോവുകയായിരുന്നു.
സ്‌ഫോടക വസ്തുക്കള്‍ കാറില്‍ കയറ്റുന്നുവെന്നാണ് കരുതിയതെങ്കിലും വെള്ളമായിരുന്നു അവര്‍ കാറിലേക്ക് എടുത്തുവച്ചത്. അതൊരു ട്രാജിക് മിസ്‌റ്റേക്ക് എന്നാണ് ഗെ മാകെന്‍സി പറയുന്നത്.
കൊല്ലപ്പെട്ട സമിരി അഹമദി എയ്ഡ് വര്‍ക്കറാണ്. വാഹനത്തില്‍ സ്‌ഫോടക വസ്തുക്കളുണ്ടെന്നായിരുന്നു ആക്രമണ ശേഷം യുഎസിന്റെ ന്യായീകരണം. എയര്‍പോര്‍ട്ടിലേക്ക് പോയി രക്ഷപ്പെടാനുള്ള തീരുമാനത്തിലായിരുന്നു ഇവര്‍. ഇതിനിടയിലാണ് യുഎസിന്റെ കൈയ്യില്‍ നിന്നു തന്നെ ദാരുണമായ മരണം ഏറ്റുവാങ്ങേണ്ടിവന്നത്.
സൈനീകരുടേയും സാധാരണക്കാരുടേയും ജീവന്‍ നഷ്ടമായതോടെ യുഎസ് കാബൂള്‍ ആക്രമണത്തില്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. അതിനിടയിലാണ് ഡ്രോണ്‍ ആക്രമണം നടത്തിയത്. തീര്‍ത്തും സാധാരണക്കാരായ അതും ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.