ഓസ്‌ട്രേലിയ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജാഗ്രതയിലാണെന്നും ഒമിക്രോണ്‍ വേരിയന്റിനെ തരണം ചെയ്യാന്‍ രാജ്യം പ്രാപ്തമാണെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ട് വ്യക്തമാക്കി.
ലോകം മുഴുവന്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതിയിലാണ്. ഈ വേരിയന്റ് അതിവേഗത്തില്‍ വ്യാപിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവ ഗുരുതരമായ സാഹചര്യമുണ്ടാക്കുമോ എന്ന് വ്യക്തമല്ല. വാക്‌സിനെടുത്തവരില്‍ ഒമിക്രോണ്‍ എത്രമാത്രം ബാധിക്കുമെന്ന വിഷയത്തില്‍ പഠനം നടന്നുവരികയാണ്.
രണ്ടു ഒമിക്രോണ്‍ കേസുകളാണ് ഓസ്‌ട്രേലിയയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാമത് ഒരാള്‍ കൂടി വൈറസ് ബാധിതനാണെന്ന സംശയവുമുണ്ട്. കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശത്തോടൊപ്പം അതിര്‍ത്തി കടന്നെത്തുന്നവരില്‍ നിയന്ത്രണം കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ക്വാറന്റൈന്‍ ഉള്‍പ്പെടെ വിഷയങ്ങള്‍ അടിയന്തരമായി ചര്‍ച്ച ചെയ്യും.
അടിയന്ത്ര സാഹചര്യമെങ്കില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് ഊര്‍ജ്ജിതമാക്കുമെന്നും ആരോഗ്യ മന്ത്രി ഹണ്ട് പറഞ്ഞു. ഓസ്‌ട്രേലിയയുടെ നാഷണല്‍ സെക്യൂരിറ്റി കമ്മറ്റി ചേര്‍ന്ന് സാഹചര്യം വിലയിരുത്തും. നാഷണല്‍ ക്യാബിനറ്റ് മീറ്റിങ്ങ് ചേര്‍ന്ന് നിര്‍ണ്ണായക തീരുമാനമെടുക്കും.
ഒമിക്രോണിന്റെ വ്യാപന ശേഷിയും പ്രശ്‌നങ്ങളും വിശദമായി അറിഞ്ഞ ശേഷമേ കൂടുതല്‍ നടപടിയെടുക്കൂ. പുതിയ വകഭേദം എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന് മനസിലാക്കേണ്ടതുണ്ട്. അതിനു പിന്നാലെ യാത്രാ നിരോധനമുള്‍പ്പെടെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനമെടുക്കും. നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളിലും ജാഗ്രത പാലിക്കുന്നുണ്ട്. ഇവര്‍ക്ക് ഐസൊലേഷന്‍ ഉള്‍പ്പെടെ കാര്യത്തില്‍ കൃത്യമായ പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.