റിപ്പബ്ലിക്ദിന പരേഡിലേക്കുള്ള ഫ്‌ലോട്ട് തള്ളിയത് ചോദ്യം ചെയ്ത് ബംഗാള്‍, മൗനം പാലിച്ച് കേരളം

റിപ്പബ്ലിക്ദിന പരേഡിലേക്കുള്ള ഫ്‌ലോട്ട് തള്ളിയത് ചോദ്യം ചെയ്ത് ബംഗാള്‍, മൗനം പാലിച്ച് കേരളം
റിപ്പബ്ലിക് പരേഡിലേക്കായുള്ള സുഭാഷ് ചന്ദ്ര ബോസിന്റെ സംഭാവനകളെ അനുസ്മരിച്ച് കൊണ്ടുള്ള നിശ്ചല ചിത്രം കാരണമില്ലാതെ തള്ളിയതിനെ തുടര്‍ന്ന് പരസ്യമായി പ്രതിഷേധിച്ച് പശ്ചിമ ബംഗാള്‍. കാരണം വിശദീകരിക്കാതെ നിശ്ചല ചിത്രം തള്ളിയതില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. എന്നാല്‍ അതേ സമയം ശ്രീനാരായണ ഗുരുവിന്റെ ശില്പം ഉള്‍പ്പെട്ട നിശ്ചല ദൃശ്യം തള്ളിയ വിഷയത്തില്‍ മൗനം പാലിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍.

സ്വാതന്ത്രത്തിന്റെ 75ാം വാര്‍ഷിക വേളയില്‍ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിലേക്ക് പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയായ സുഭാഷ് ചന്ദ്ര ബോസിന്റെ സംഭാവനകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഫ്‌ലോട്ടാണ് തള്ളിയത്. ഇതിനെ ചോദ്യം ചെയ്ത് രണ്ട് പേജുള്ള കത്താണ് മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്ന തീരുമാനത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട് എന്നും തീരുമാനം പുനഃപരിശോധിക്കണം എന്നും കത്തില്‍ പറയുന്നു.

ചടയമംഗലത്തെ ജടായുപ്പാറയുടെ ദൃശ്യ മാതൃക ഉള്‍പ്പെടുത്തിയാണ് കേരളത്തിന്റെ നിശ്ചല ചിത്രം. ഇതില്‍ ശങ്കരാചാര്യരുടെ ശില്‍പം കൂടി ഉള്‍ക്കൊള്ളിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കേരളം ശ്രീനാരായണ ഗുരുവിന്റെ ശില്‍പമാണ് ഉള്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് കാരണം അറിയിക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഇത് തള്ളിക്കളഞ്ഞത്. സംഭവത്തില്‍ ശിവഗിരി മഠം പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നടപടി ചോദ്യം ചെയ്യാന്‍ തയ്യാറായില്ല.

Other News in this category



4malayalees Recommends