ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നില്ല, പുറത്തുപോകുമ്പോള്‍ നജ്‌ലയെ മുറിയില്‍ പൂട്ടിയിട്ടിരുന്നു ; നിരന്തരമായി പീഡിപ്പിച്ചിരുന്നു ; മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെതിരായ റിപ്പോര്‍ട്ടിങ്ങനെ

ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നില്ല, പുറത്തുപോകുമ്പോള്‍ നജ്‌ലയെ മുറിയില്‍ പൂട്ടിയിട്ടിരുന്നു ; നിരന്തരമായി പീഡിപ്പിച്ചിരുന്നു ;  മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെതിരായ റിപ്പോര്‍ട്ടിങ്ങനെ
പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് പൊലീസ് ഉദ്യോഗസ്ഥനായ റെനിസിനെതിരെ ഗുരുതര കണ്ടെത്തലുകള്‍. റെനീസിന്റെ പീഡനങ്ങളാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് കണ്ടെത്തല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ് ലയെ റെനിസ് നിരന്തരം പീഡിപ്പിച്ചിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നജ്‌ലയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ് ലയെ പല തവണ റെനിസ് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

നജ്‌ലയെ സ്വന്തമായി മൊബൈല് ഫോണ്‍ ഉപയോഗിക്കാന്‍ റെനീസ് അനുവദിച്ചിരുന്നില്ല. ഇയാള്‍ പുറത്ത് പോകുമ്പോള്‍ നജ് ലയെ മുറിയില്‍ പൂട്ടിയിടുമായിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാന്‍ നജ്‌ലയെ അനുവദിച്ചില്ല. പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ബന്ധുവായ ഒരു സ്ത്രീയെ കല്യാണം കഴിക്കാന്‍ നജ് ലയില്‍ റെനീസ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തി. റെനീസിന്റെ മാനസിക ശാരിര പീഡനങ്ങളാണ് നജ്‌ലയെ ആത്മഹത്യയിലേക്കെത്തിച്ചതെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ആലപ്പുഴ പൊലീസ് ക്വാട്ടേഴ്‌സില്‍ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തത്. സിവില്‍ പൊലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യ നെജില മക്കളായ ടിപ്പു സുല്‍ത്താന്‍, മലാല എന്നിവരാണ് മരിച്ചത്. ആലപ്പുഴ കുന്നുംപുറത്തുള്ള എആര്‍ ക്യാമ്പിലെ പൊലീസ് ക്വാട്ടേഴ്‌സിലാണ് റെനീസും കുടുംബവും താമസിക്കുന്നത്. വണ്ടാനം മെഡിക്കല്‍ കോളേജ് ഔട്ട് പോസ്റ്റിലാണ് റനീസിന് ജോലി. എട്ടുമണിക്ക് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജില ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒന്നരവയസുള്ള മലാലയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം ടിപ്പു സുല്‍ത്താനെ ഷാള്‍ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.

Other News in this category



4malayalees Recommends