പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ നടന്ന ഭീകരമായ ആക്രമണം ലോകമെമ്പാടും ഞെട്ടലും രോഷവും ഉളവാക്കിയിരുന്നു. ഇന്ത്യയിലെയും ബ്രിട്ടനിലെയും ഫ്രാന്‍സിലെയും നേതാക്കള്‍ സംഭവത്തെ അപലപിക്കുകയും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍, റുഷ്ദിയുടെ നോവലുകള്‍ അധാര്‍മികമെന്ന് മുദ്രകുത്തിയ ഇറാനിയന്‍ യാഥാസ്ഥിതിക മാധ്യമങ്ങള്‍ റുഷ്ദിയ്‌ക്കെതിരായ ആക്രമണത്തെ പ്രശംസിച്ചു. 'ന്യൂയോര്‍ക്കില്‍ വിശ്വാസികള്‍ക്കായി ത്യാഗം ചെയ്യുകയും സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ധീരനും കടമബോധമുള്ള മനുഷ്യനും' എന്നാണ് സല്‍മാന്‍ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച വ്യക്തിയെ തീവ്ര യാഥാസ്ഥിതിക ഇറാനിയന്‍ പത്രമായ കെയ്ഹാന്‍ വിശേഷിപ്പിച്ചത്. നിലവിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയാണ് പത്രത്തിന്റെ മേധാവി.
'ദൈവത്തിന്റെ ശത്രുവിന്റെ കഴുത്ത് കത്തികൊണ്ട് കീറിയവന്റെ കൈകള്‍ നമുക്ക് ചുംബിക്കാം,' എന്നും കെയ്ഹാന്‍ ദിനപത്രം കൂട്ടിച്ചേര്‍ത്തു. പരിഷ്‌കരണവാദ ജേണലായ എറ്റെമാഡ് ഒഴികെ, മറ്റുള്ള ഇറാനിയന്‍ മാധ്യമങ്ങളും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഇറാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പത്രം 'പിശാചിന്റെ കഴുത്ത്' ഒരു റേസര്‍ ഉപയോഗിച്ച് മുറിച്ചതായി രേഖപ്പെടുത്തി.
ഇന്ത്യന്‍ വംശജനായ സല്‍മാന്‍ റുഷ്ദി 1981ല്‍ പുറത്തിറങ്ങിയ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രനിലൂടെയാണ് പ്രശസ്തി നേടിയത്. അത് യു.കെയില്‍ മാത്രം ഒരു ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റു. എന്നാല്‍, 1988ല്‍ പുറത്തിറങ്ങിയ റുഷ്ദിയുടെ നാലാമത്തെ പുസ്തകം, 'ദ സാത്താനിക് വേഴ്‌സസ്' ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചു. തുടര്‍ന്ന് ഒമ്പത് വര്‍ഷത്തോളം അദ്ദേഹം ഒളിവില്‍ കഴിഞ്ഞു. സര്‍റിയലിസ്റ്റ്, ഉത്തരാധുനിക നോവല്‍ ചില മുസ്ലീങ്ങള്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിച്ചു. അവര്‍ അതിന്റെ ഉള്ളടക്കം ദൈവനിന്ദയാണെന്ന് കരുതുകയും തുടര്‍ന്ന് നോവല്‍ ചില രാജ്യങ്ങളില്‍ നിരോധിക്കുകയും ചെയ്തു
പുസ്തകം പ്രസിദ്ധീകരിച്ച് ഒരു വര്‍ഷത്തിന് ശേഷം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി റുഷ്ദിയുടെ മരണത്തിന് ആഹ്വാനം ചെയ്ത് 3 മില്യണ്‍ ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. നോവലിന്റെ പ്രസിദ്ധീകരണത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ കൃതിയുടെ വിവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ കൊല്ലപ്പെട്ടു. ബ്രിട്ടീഷ്, അമേരിക്കന്‍ പൗരത്വമുള്ള സല്‍മാന്‍ റുഷ്ദി, അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്ന ആളാണ്.