ഉള്ളൊഴുക്കിന്റെ കഥ കേട്ട് ഞാന്‍ പേടിച്ചു പോയിരുന്നു: പാര്‍വതി തിരുവോത്ത്

ഉള്ളൊഴുക്കിന്റെ കഥ കേട്ട് ഞാന്‍ പേടിച്ചു പോയിരുന്നു: പാര്‍വതി തിരുവോത്ത്
ക്രിസ്‌റ്റോ ടോമിയുടെ 'ഉള്ളൊഴുക്ക്' സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഉര്‍വശിയുടെയും പാര്‍വതി തിരുവോത്തിന്റെ പ്രകടനത്തിന് ഗംഭീര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. 2022ല്‍ പുറത്തിറങ്ങിയ 'പുഴു' എന്ന ചിത്രത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ പാര്‍വതിയുടെ മലയാള ചിത്രം കൂടിയാണ് ഉള്ളൊഴുക്ക്.

ഉള്ളൊഴുക്ക് മലയാളത്തിലേക്കുള്ള തന്റെ തിരിച്ചു വരവ് ചിത്രമല്ലെന്ന് പറഞ്ഞിരിക്കുകയാണ് പാര്‍വതി ഇപ്പോള്‍. തിരിച്ചുവരവ് എന്ന് പറയാനായി താന്‍ എവിടെയും പോയിട്ടില്ല എന്നാണ് പാര്‍വതി പറയുന്നത്. 'തിരിച്ചുവരാന്‍ ആയിട്ട് ഞാന്‍ എവിടെയും പോയിട്ടില്ല എന്നതാണ് സത്യം. ഏതാണ്ട് നാല് വര്‍ഷത്തോളം എടുത്താണ് ഉള്ളൊഴുക്കിനോട് ഞാന്‍ യെസ് പറയുന്നത്.'

ഉര്‍വശി ചേച്ചിക്ക് വേണ്ടിയും ഏതാണ്ട് അത്ര തന്നെ വര്‍ഷങ്ങള്‍ ക്രിസ്റ്റോ കാത്തിരുന്നുവെന്ന് ഞാന്‍ പിന്നീടാണ് അറിയുന്നത്. 2018ല്‍ ക്രിസ്റ്റോ വീട്ടില്‍ വന്ന് കഥ പറഞ്ഞപ്പോള്‍ എനിക്കത് ഉള്‍ക്കൊള്ളാന്‍ പോലും കഴിഞ്ഞില്ല. സാധാരണ ഈ ഡാര്‍ക്കിന്റെ ആളാണ് ഞാന്‍. എപ്പോഴും കരച്ചിലും പിഴിച്ചിലുമൊക്കെയാണ് കഥാപാത്രങ്ങള്‍ക്ക് ലഭിക്കാറുള്ളത്.'

'പക്ഷേ ഉള്ളൊഴുക്കിന്റെ കഥ കേട്ട് ഞാന്‍ പേടിച്ചു പോയി. എന്നെക്കൊണ്ട് എടുത്താല്‍ പൊങ്ങൂല എന്ന് പറഞ്ഞ് ഒഴിവാക്കിയതാണ്. അന്ന് പോയ ക്രിസ്റ്റോ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മെസേജ് അയച്ചു പറഞ്ഞു, കുറച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, നിര്‍മ്മാതാവ് ശരിയായിട്ടുണ്ട്, പാര്‍വതി കഥ ഒന്ന് വായിക്കൂ എന്ന്.'

'കഥ വായിച്ചു തുടങ്ങി പകുതി ആയപ്പോള്‍ ഞാന്‍ ക്രിസ്റ്റോയോട് പറഞ്ഞു എനിക്കിത് മുഴുവന്‍ വായിക്കാനാകുമെന്ന് തോന്നുന്നില്ല, ക്രിസ്റ്റോ എനിക്ക് കഥ പറഞ്ഞ് തന്നോളൂ എന്ന്. ആ സമയം ആയപ്പോഴേക്കും ഞാനും ജീവിതത്തില്‍ കുറച്ച് ഡാര്‍ക്കിലൂടെ ഒക്കെ കടന്നു പോയി. അതോടെ സിനിമ ഏറ്റെടുക്കാനുള്ള ഊര്‍ജം വന്നു' എന്നാണ് പാര്‍വതി പറയുന്നത്.

Other News in this category



4malayalees Recommends