യുവാവിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കാറിനുള്ളില്‍; വീട്ടില്‍ നിന്ന് പോയത് ലക്ഷങ്ങളും കൊണ്ട്

യുവാവിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കാറിനുള്ളില്‍; വീട്ടില്‍ നിന്ന് പോയത് ലക്ഷങ്ങളും കൊണ്ട്
കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കേരള തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയിലാണ് കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. മലയന്‍കീഴ് സ്വദേശി ദീപുവാണു (44) മരിച്ചതെന്നു പൊലീസ് പറഞ്ഞു.

തമിഴ്‌നാട് പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്ത് 70 ശതമാനവും അറുത്തനിലയിലാണ്. സീറ്റ് ബെല്‍റ്റ് ധരിച്ച നിലയിലായിരുന്നു. കാറിന്റെ ഡിക്കി തുറന്ന നിലയിലായിരുന്നു. രാത്രി 11.45ന് വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നതു കണ്ട് നാട്ടുകാര്‍ പട്രോളിങ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.

ദീപുവിന് തിരുവനന്തപുരം മലയത്ത് ക്രഷര്‍ യൂണിറ്റുണ്ട്. പുതിയ ക്രഷര്‍ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനു 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയെന്നാണ് വീട്ടുകാര്‍ പറയുന്നത്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒറ്റാമരത്ത് കാര്‍ നിര്‍ത്തി മറ്റൊരു വ്യക്തിയെ ദീപു കാത്തുനില്‍ക്കുകയായിരുന്നു എന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഇതിനിടെ ആരോ വാഹനത്തില്‍ കയറി കൊലപാതകം നടത്തിയെന്നാണ് കരുതുന്നത്.

മൃതദേഹം കുഴിത്തറ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തക്കല എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Other News in this category



4malayalees Recommends