ജിപിമാര്‍ക്ക് ഒന്നിനും സമയമില്ലെന്നാണ് വെയ്പ്പ്. രോഗികളെ ശുശ്രൂഷിക്കാന്‍ അവര്‍ക്ക് സമയമില്ല. കഴിഞ്ഞ ഒരു ദശകത്തിനിടെ ജിപിമാരുടെ പ്രവര്‍ത്തനസമയത്തില്‍ 10 ശതമാനത്തോളം കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ രോഗികളുടെ എണ്ണം കൂടി നില്‍ക്കുമ്പോള്‍ ഏത് വിധത്തിലാണ് ഫാമിലി ഡോക്ടര്‍മാര്‍ ഈ വിധം ജോലി സമയം കുറയ്ക്കുന്നത്.
അതിന് ഒരുപക്ഷെ സഹായകമാകുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗമാകാം. എഐ എത്രത്തോളം സുരക്ഷിതമാണെന്ന് ഇപ്പോഴും ഉറപ്പില്ലാതെ നില്‍ക്കുന്ന അവസ്ഥയിലാണ് രോഗം മനസ്സിലാക്കാന്‍ ഉള്‍പ്പെടെ ഫാമിലി ഡോക്ടര്‍മാര്‍ ഈ സാങ്കേതികവിദ്യയെ ഉപയോഗിക്കുന്നതായി പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ക്ലിനിക്കല്‍ പ്രാക്ടീസില്‍ ചാറ്റ് ജിപിടിയും, ബിംഗ് എഐയും ഉള്‍പ്പെടെ പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നതായി അഞ്ചിലൊന്ന് ജിപിമാരാണ് സമ്മതിച്ചിരിക്കുന്നത്. എന്നാല്‍ ഇവ എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങിയിട്ടുമില്ല. എഐ അല്‍ഗോരിതങ്ങളിലെ പ്രശ്‌നങ്ങള്‍ രോഗം തെറ്റായി ഉറപ്പിക്കുന്നതിന് സാധ്യത നിലനില്‍ക്കുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കൂടാതെ രോഗികളുടെ ഡാറ്റ ചോരാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഡോക്ടര്‍മാര്‍ ഈ അപകടം മുന്നില്‍ കാണാതെ നടത്തുന്ന നീക്കങ്ങള്‍ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജനറല്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജിപിമാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയിലാണ് രോഗം മനസ്സിലാക്കാനും, നോട്ടുകള്‍ തയ്യാറാക്കാനും എഐ സഹായം തേടുന്നായി വ്യക്തമായത്.