ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജയിലുകളിലെ തിരക്ക് കുറക്കാന്‍ 1700 തടവുകാരെ കൂട്ടത്തോടെ തുറന്നുവിട്ടപ്പോള്‍ ചിലരെ പുറത്തുവിട്ടത് ട്രാക്കിങ് സംവിധാനം പോലുമില്ലാതെ . ശിക്ഷാ കാലാവധി പൂര്‍ത്തിയാകാത്ത തടവുകാരെ വിട്ടയയ്ക്കുമ്പോള്‍ ആവശ്യമെങ്കില്‍ കണ്ടെത്താന്‍ ഇലക്ട്രോണിക് ട്രാക്കിങ് ടാഗ് ശരീരത്തില്‍ ഘടിപ്പിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. എന്നാല്‍ ടാഗിന്റെ കുറവു മൂലം നടപ്പായില്ല. ട്രാക്കിങ് സംവിധാനം ഘടിപ്പിക്കാതെയാണ് പല തടവുകാരും പുറത്തുപോയത്. ഇവരുടെ ക്രൂരകയ്ക്ക് ഇരയായവരും ആശങ്കയിലാണ്. ഒപ്പം ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പുറത്തിറങ്ങിയത് സമൂഹത്തിന് തന്നെ ഭീഷണിയാവുകയാണ്.
കഴിഞ്ഞാഴ്ച ഒറ്റയടിക്ക് തുറന്നുവിട്ടത് 1700 തടവുകാരെയാണ്. നാലു വര്‍ഷത്തില്‍ താഴെ മാത്രം ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയാണ് ഇത്തരത്തില്‍ നേരത്തെ മോചനം നല്‍കി വിട്ടയച്ചത്. ഗാര്‍ഹിക പീഡനം, ലൈംഗീക കുറ്റകൃത്യങ്ങള്‍ എന്നിവയുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നവരെ ഒഴിവാക്കിയിരുന്നു. രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ വീട്ടില്‍ തന്നെ കഴിയണമെന്ന് പുറത്തുവിട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം പാലിക്കുന്നുണ്ടോയെന്നറിയാന്‍ കഴിയാത്ത അവസ്ഥയാണ്.
ജയില്‍ മോചിതരായ പലരേയും കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരെ അറിയിക്കാതെയാണ് മോചനം നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന് പുറമേയാണ് ടാഗ് ഇല്ലെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇതോടെ വീണ്ടും ആക്രമണത്തിന് ഇരയാകുമോ എന്ന ആശങ്കയിലാണ് പലരും.
വിമര്‍ശനം ഉയര്‍ന്നെങ്കിലും ഇനിയും തടവുകാരെ മോചിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജയില്‍ വകുപ്പ്.