യുഎസ് കസ്റ്റഡിയിലുള്ള ആയിരക്കണക്കിന് കുടിയേറ്റ കുട്ടികള്‍ കടുത്ത ലൈംഗിക ചൂഷണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇരകള്‍; ഡിറ്റെന്‍ഷന്‍ സെന്ററുകളിലെ ജീവനക്കാര്‍ പ്രായപൂര്‍ത്തിയാവാത്തവരെ പലവിധത്തില്‍ ചൂഷണം ചെയ്യുന്നു; ദ്രോഹം പെരുകിയത് ട്രംപ് കാലത്തില്‍
യുഎസ് കസ്റ്റഡിയിലുള്ള ആയിരക്കണക്കിന് കുടിയേറ്റ കുട്ടികള്‍ കടുത്ത ലൈംഗിക ചൂഷണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും തുടര്‍ച്ചയായി ഇരകളാക്കപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം ഇത്തരം ഡിറ്റെന്‍ഷന്‍ സെന്ററുകളിലെ മുതിര്‍ന്ന സ്റ്റാഫ് അംഗങ്ങള്‍ ഇവിടുത്തെ പ്രായപൂര്‍ത്തിയാകാത്തവരുമായി അവിശുദ്ധ ബന്ധങ്ങളിലേര്‍പ്പെടുന്നുവെന്നും നിര്‍ബന്ധ പൂര്‍വം ഇവരെ തൊടുകയും പിടിക്കുകയും ചെയ്യുന്നുവെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് (എച്ച്എച്ച്എസ്) ചൊവ്വാഴ്ച പുറത്ത് വിട്ട രേഖയിലൂടെ വെളിപ്പെടുത്തുന്നു.
ഫ്‌ലോറിഡ കാപിറ്റോള്‍ ഹില്ലില്‍ ഫ്‌ലോറിഡ ഡെമോക്രാറ്റിക് പ്രതിനിധിയായ ടെഡ് ഡ്യൂട്ട്ചിന്റെ ഓഫീസാണീ രേഖ പുറത്ത് വിട്ടിരിക്കുന്നത്. ഒബാമ അധികാരത്തിലിരുന്ന 2015 ഒക്ടോബര്‍ മുതല്‍ ഇത്തരം കസ്റ്റഡി കേന്ദ്രങ്ങളില്‍ നടക്കുന്ന ഈ വിധത്തിലുള്ള ചൂഷണങ്ങളെക്കുറിച്ച് ഈ രേഖ വിവരിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ മിക്കവയും അരങ്ങേറിയിരിക്കുന്നത് ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായതിന് ശേഷമാണ്. ഇത് പ്രകാരം കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ ലൈംഗിക ആക്രമണവുമായും അധിക്ഷേപവുമായും ഏതാണ്ട് 5000 പരാതികളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
ഹൗസ് ജുഡീഷ്യറി കമ്മിറ്റി ഹിയറിംഗിനിടെയാണ് ഡ്യൂട്ട്ച് ഇക്കാര്യം ഈ രേഖയിലൂടെ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. ട്രംപ് ഭരണകൂടം കുടിയേറ്റക്കാര്‍ക്കെതിരെ നടപ്പിലാക്കിയ സീറോ ടോളറന്‍സ് പോളിസിയുമായി ബന്ധപ്പെട്ടാണ് ഇത്തരം ചൂഷണങ്ങളും പീഡനങ്ങളും അരങ്ങേറിയിരിക്കുന്നത്. യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലൂടെ അനധികൃതമായി യുഎസിലേക്ക് നുഴഞ്ഞ് കയറിയെത്തുന്നവരെ തുരത്താനെന്ന പേരില്‍ നടപ്പിലാക്കിയ ഈ കടുത്ത നയം യുഎസ് കസ്റ്റഡിയിലുള്ള ആയിരക്കണക്കിന് കുടിയേറ്റ കുട്ടികളെ ചൂഷണം ചെയ്യുന്നതിന് ആക്കം കൂട്ടിയെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. കുടിയേറ്റത്തെ നിരുത്സാഹപ്പെടുത്തുന്നതിനുള്ള ശക്തമായ ആയുധമെന്ന നിലയിലായിരുന്നു ഈ നയം നടപ്പിലാക്കിയത്. ഇതിനെ തുടര്‍ന്ന് ഏതാണ്ട് 3000ത്തോളം കുടിയേറ്റ കുട്ടികളാണ് നിര്‍ബന്ധിതമായി അവരുടെ കുടുംബങ്ങളില്‍ നിന്നും അകറ്റപ്പെട്ട് കസ്റ്റഡിയില്‍ കഴിയാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നത്.