ഇറക്കുമതി തീരുവ സൗജന്യം പിന്‍വലിച്ച യു. എസ് നടപടിക്ക് തിരിച്ചടി നല്കാന്‍ ഒരുങ്ങി ഇന്ത്യ

ഇറക്കുമതി തീരുവ സൗജന്യം പിന്‍വലിച്ച യു. എസ് നടപടിക്ക് തിരിച്ചടി നല്കാന്‍ ഒരുങ്ങി ഇന്ത്യ
560 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ സൗജന്യം പിന്‍വലിച്ച യു. എസ് നടപടിക്ക് തിരിച്ചടി നല്കാന്‍ ഒരുങ്ങി ഇന്ത്യ. 1060 കോടി ഡോളര്‍ മൂല്യം വരുന്ന അമേരിക്കന്‍ ഉത്പന്നങ്ങളുടെ തീരുവ ഉയര്‍ത്തുന്നതിന് ഇന്ത്യ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2018 ജൂണില്‍ ആല്‍മണ്ട്, ആപ്പിള്‍ , ഫോസ്‌ഫോറിക് ആസിഡ് തുടങ്ങിയ ഏതാനും ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള, സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങളുടെ തീരുവ വാഷിംഗ്ടണ്‍ ഏകപക്ഷീയമായി കൂട്ടിയതിനെ തുടര്‍ന്നായിരുന്നു ഇന്‍ഡ്യയുടെ നടപടി. എന്നാല്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഈ തീരുമാനം നടപ്പാക്കുന്നത് ഇന്ത്യ മാറ്റി വെച്ചിരുന്നു. ഇത് ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

ഇന്ത്യ ഇ കൊമേഴ്‌സ് രംഗത്ത് ഏര്‍പ്പെടുത്തിയ ചില കര്‍ശന നിബന്ധനകള്‍ അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ആമസോണ്‍, വാള്‍മാര്‍ട്ട് തുടങ്ങിയ വമ്പന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ഇത് പ്രശ്‌നം സൃഷ്ടിച്ചതായി അമേരിക്ക പറയുന്നു. ഈ നടപടികളിലെ പ്രതിഷേധം എന്ന നിലക്കാണ് അമേരിക്ക താരിഫ് ഇളവുകള്‍ പിന്‍വലിച്ചത്. ചില പ്രത്യേക പരിഗണനകളുടെ അടിസ്ഥാനത്തില്‍ 560 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ നികുതി ഇല്ലാതെയാണ് അമേരിക്കന്‍ മാര്‍ക്കറ്റില്‍ എത്തിയിരുന്നത്. ഇത് പിന്‍വലിക്കാനാണ് പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച തീരുമാനിച്ചത്.

കാര്‍ഷിക ഉത്പന്നങ്ങളും സമുദ്രോത്പന്നങ്ങളും കൈത്തറി ഉത്പന്നങ്ങളുമാണ് ഇത്തരത്തില്‍ ഡ്യൂട്ടി ഇല്ലാത്ത അമേരിക്കന്‍ മാര്‍ക്കറ്റില്‍ ഇന്ത്യ വിറ്റിരുന്നത്. ഇവയുടെ കയറ്റുമതിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിന്റെ ഇറക്കുമതി തീരുവയെ ചൊല്ലി ട്രംപ് ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യ, ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ തീരുവ 50 ശതമാനമായി കുറച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇതില്‍ തൃപ്തനായിരുന്നില്ല.

Other News in this category



4malayalees Recommends