യുഎസിലെ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നു; 2000ത്തില്‍ അധികം പേര്‍ ഏകാന്ത തടവില്‍ നരകിക്കുന്നു; നിലവില്‍ അരലക്ഷത്തിലധികം പേര്‍ ഐസിഇ ഫെസിലിറ്റികളില്‍ ബന്ധനത്തില്‍; ട്രംപ് കാലത്ത് തടവുകാരുടെ എണ്ണം റെക്കോര്‍ഡില്‍
യുഎസിലെ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതിനാല്‍ 2000ത്തില്‍ അധികം പേരെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. യുഎസിലെ ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ പാര്‍പ്പിച്ചിരിക്കുന്നവരുടെ എണ്ണത്തില്‍ ട്രംപ് ഭരണകൂടത്തിന്റ കാലത്ത് റെക്കോര്‍ഡ് വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇനിയും പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുമെന്ന കടുത്ത ആശങ്ക മൈഗ്രന്റ് അഡ്വക്കേറ്റുകള്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്.
മാര്‍ച്ച് ആറിലെ കണക്ക് പ്രകാരം യുഎസില്‍ 50,000ത്തില്‍ അധികം കുടിയേറ്റക്കാര്‍ ഡിറ്റെന്‍ഷനിലുണ്ടെന്നാണ് ഐസിഇ ഡാറ്റകള്‍ വെളിപ്പെടുത്തുന്നത്. ഐസിഇ ഹെല്‍ത്ത് ഒഫീഷ്യലുകള്‍ നിരത്തുന്ന കണക്കനുസരിച്ച് കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ 51 ഫെസിലിറ്റികളില്‍ 236 പേര്‍ക്ക് മുണ്ടിവീക്കം പിടിപെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ 2016 ജനുവരിക്കും 2018 ഫെബ്രുവരിക്കും ഇത്തരം ഒറ്റ കേസുകളും ഉണ്ടായിരുന്നില്ലെന്നറിയുമ്പോഴാണ് ഇപ്പോഴത്തെ അപകടകരമായ അവസ്ഥ വെളിപ്പെടുന്നത്.
പിനെ പ്രെയറി പോലുളള ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന പകര്‍ച്ചവ്യാധികളെ അനുയോജ്യമായ വിധത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ സങ്കീര്‍ണതകളേറെ നേരിടേണ്ടി വരുന്നുവെന്നാണ് ഇന്റേണല്‍ ഇമെയിലുകളെ വിശകലനം ചെയ്ത് കൊണ്ട് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിടിയിലാകുന്ന കുടിയേറ്റക്കാരെ രാജ്യമാകമാനം കൊണ്ട് നടക്കുന്നതിനിടെ അവര്‍ക്ക് അണുബാധയുണ്ടാകുന്നുന്നുവെന്നും എന്നാല്‍ അങ്ങേയറ്റം വഷളാകുന്ന സന്ദര്‍ഭത്തിലല്ലാതെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത അവസ്ഥയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 423 പേര്‍ക്ക് ഇന്‍ഫ്‌ലുവന്‍സ പിടിപെട്ടിരുന്നുവെന്നും 461 പേര്‍ക്ക് ചിക്കന്‍പോക്‌സ് ബാധിച്ചിരുന്നുവെന്നും ഐസിഇ കണക്കുകള്‍ വെളിപ്പെടുത്തുന്നു.