അരുണ്‍ കൊടും കുറ്റവാളി, പരമാവധി ശിക്ഷ കിട്ടണം; അയാളെ ഇനി താന്‍ വിശ്വസിക്കില്ല, തന്റെ രണ്ടാമത്തെ കുഞ്ഞിനൊപ്പം സ്വസ്ഥമായി കഴിയണമെന്ന് തൊടുപുഴയിലെ ഏഴുവയസ്സുകാരന്റെ 'അമ്മ
തൊടുപുഴ സംഭവത്തില്‍ ഏഴുവയസ്സുകാരന്റെ മാതാവ് പ്രതി അരുണ്‍ ആനന്ദിനെതിരെ രംഗത്ത്.അരുണിനു പരമാവധി ശിക്ഷ കിട്ടണമെന്ന് ആഗ്രഹിക്കുന്നതായി യുവതി കൗണ്‍സില്‍ നടത്തിയവരോട് വ്യക്തമാക്കിയതായാണ് വിവരം. താന്‍ അയാളെ പൂര്‍ണ്ണമായി വിശ്വസിച്ചു,അതാണ് തനിക്ക് പറ്റിയ തെറ്റെന്നും യുവതി പറയുന്നു.മരിച്ച ഭര്‍ത്താവിന്റെ വീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസത്തില്‍ അരുണാണ് സഹായത്തിന് ഉണ്ടായിരുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോള്‍ ആറു ലക്ഷം രൂപ തന്റെ അക്കൗണ്ടിലിട്ടത് അരുണിനോടുള്ള ബാധ്യതയ്ക്കു കാരണമായെന്നും അവര്‍ പറഞ്ഞതായാണു സൂചന.അരുണിനോടുള്ള ഭയംകൊണ്ട് എല്ലാം സഹിച്ചു കഴിയുകയായിരുന്നു. ഇനി ഒത്തുപോകാന്‍ കഴിയില്ല. ഇളയ കുഞ്ഞുമൊത്തു ജീവിക്കണമെന്നാണ് ആഗ്രഹം. അതേസമയം ഏഴുവയസുകാരന്റെ അമ്മയെ അന്വേഷണസംഘം ഈയാഴ്ച വീണ്ടും ചോദ്യംചെയ്യും. ഇതിനു ശേഷം മാത്രമേ ഇവരെ പ്രതിയാക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. നിലവില്‍ ആശുപത്രി അധികൃതര്‍ കുടുംബശ്രീ വഴി ഏര്‍പ്പാടാക്കിയ രണ്ടു വനിതാ കൗണ്‍സിലര്‍മാരാണ് അമ്മയുമായി സംസാരിക്കുന്നത്. അമ്മയും മൂന്നു വയസുള്ള ഇളയ കുട്ടിയും മാത്രമാണു സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍.എന്നാല്‍ കുട്ടിയുടെ മരണത്തില്‍ അമ്മയ്ക്കു പങ്കുണ്ടെന്നു വ്യക്തമായാല്‍ അവരെയും കേസില്‍ പ്രതിചേര്‍ക്കും.ഇപ്പോള്‍ അവര്‍ക്കു കോലഞ്ചേരിയിലെ ആശുപത്രിയില്‍ കൗണ്‍സിലിങ് നല്‍കുകയാണ്. കഴിഞ്ഞ 28 ന് പുലര്‍ച്ചെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നു ഡോക്ടമാര്‍ ആവശ്യപ്പെട്ടെങ്കിലും അതിനു സമ്മതം നല്‍കാതെ വഴക്കിടുകയാണ് അരുണ്‍ ആനന്ദും കുട്ടിയുടെ അമ്മയും ചെയ്തത് എന്നും ആരോപണമുണ്ട്.പിന്നീട് ആംബുലന്‍സില്‍ കയറാന്‍ ആവശ്യപ്പെട്ടിട്ടും അരുണ്‍ തയാറായില്ല. ഇത്തരത്തില്‍ വിലയേറിയ ഒന്നര മണിക്കൂറോളം ഇരുവരും ചേര്‍ന്നു നഷ്ടമാക്കി. ഒരു മണിക്കൂറെങ്കിലും നേരത്തേ എത്തിച്ചിരുന്നെങ്കില്‍ കുട്ടിയെ രക്ഷപ്പെടുത്താനുള്ള സാധ്യത ഏറെയായിരുന്നെന്നു ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.