ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടവോട്ടെടുപ്പില്‍ മികച്ച പോളിങ്. 55 ശതമാനത്തിന് മുകളിലാണ് പോളിങ്. എന്നാല്‍, 2014 നെ അപേക്ഷിച്ച് പോളിങ് കുറഞ്ഞതായും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍, ലോകസഭാതിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ കൈരാനയിലാണ് സംഘര്‍ഷം ഉണ്ടായത്. ഇവിടെ ബിഎസ്എഫിന് ആകാശത്തേക്ക് വെടിവെക്കേണ്ടി വന്നു. ബംഗാളിലും അരുണാചലിലും അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
18 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണപ്രദേശങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ഹിന്ദി ഹൃദയഭൂമിയിലെ യുപിയെയും ബീഹാറിനെയും ഒപ്പം ഒഡീഷയിലെയും 17 സീറ്റിലും മഹാരാഷ്ട്ര 7, ബംഗാള്‍ 2, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 14 മണ്ഡലങ്ങളില്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഉത്തര്‍പ്രദേശിലും ബീഹാറിലും 50 ശതമാനത്തിന് മുകളില്‍ പോളിംഗ് രേഖപ്പെടുത്തി.വോട്ടിംഗ് നടന്ന സ്ഥലത്തൊക്കെ കഴിഞ്ഞ തവണത്തേക്കാള്‍ കുറയുകയാണ് ചെയ്തത്. ഛത്തീസ്ഗഡിലെ ബസ്തറില്‍ 59 ശതമാനത്തില്‍ അധികം പേര്‍ വോട്ട് ചെയ്തു. ലോക്സഭയ്ക്കൊപ്പം അരുണാചലിലും ഒഡീഷയിലും നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടന്നു. നാഗ്പൂരില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കിരിയും യുപിയില്‍ നിന്ന് വികെ സിംഗ്, മഹേഷ് ശര്‍മ എനിവരും വിധി തേടി.
മാവോയിസ്റ്റ് ഭീഷണിയുള്ള ദണഡേവാഡയിലെ ബസ്തറിലെ ശ്യാമഗിരിയില്‍ 77 ശതമാനം പോളിങ് രേഖപ്പെടുത്തിയത് ശ്രദ്ധേയമായി. ഇലക്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ തകരാറും, വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതും അടക്കമുള്ള പ്രശ്നങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.അതേസമയം ആന്ധ്രയില്‍ ടിഡിപി വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന ആക്രമണങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. യുപിയില്‍ ബിഎസ്എഫ് ആകാശത്തേക്ക് വെടിവെച്ചതും വലിയ പ്രശ്നങ്ങളുണ്ടാക്കി. ഇതിന് പുറമേ പോളിംഗ് ബൂത്തുകള്‍ക്കരികില്‍ നമോ എന്ന പേരില്‍ ഭക്ഷണപൊതികള്‍ വിതരണം ചെയ്തതിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. ബംഗാളില്‍ ഒരു ബൂത്തില്‍ അക്രമികള്‍ വോട്ടിംഗ് യന്ത്രം തട്ടിയെടുത്തു.