പ്രളയബാധിതരുടെ വീട് നിര്‍മ്മിക്കാന്‍ പണമില്ല; മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടേയും ഓഫീസ് മോടി പിടിപ്പിക്കുന്നത് ലക്ഷങ്ങള്‍ ചിലവിട്ട്
പ്രളയത്തിന്റെ ബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുന്നത് അനിശ്ചിതമായി തുടരുന്നതിനിടെ മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകളും അതിനോട് ചേര്‍ന്ന മുറികളും മോടി പിടിപ്പിക്കാന്‍ ചിലവഴിക്കുന്നത് ലക്ഷങ്ങള്‍. സാമ്പത്തിക നില ഭദ്രമല്ലാത്തതിനാല്‍ ജീവനക്കാരുടെ ഡി.എ കുടിശിഖ ഇപ്പോള്‍ നല്‍കാനാവില്ലെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയതിന് പിന്നാലെയാണ് ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള ധൂര്‍ത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇത് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് ഇടയില്‍ കടുത്ത പ്രതിഷേധത്തിനാണ് വഴി വെച്ചിരിക്കുന്നത്. പ്രളയത്തിന് തൊട്ട് പിന്നാലെ കുഞ്ഞ് കുട്ടികള്‍ പോലും കുടുക്കപൊട്ടിച്ചെടുത്താണ് സര്‍ക്കാരിലേക്ക് പണം നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും ചീഫ് സെക്രട്ടറി ടോം ജോസിന്റെയും സെക്രട്ടേറിയറ്റലെ നോര്‍ത്ത് ബ്ലോക്കിലുള്ള മൂന്നാം നിലയിലെ ഓഫീസും പരിസരവും മോടി പിടിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷങ്ങള്‍ പൊടിച്ച് ധൂര്‍ത്തടിക്കുന്നത്. ആകെ 609 5000 രൂപയാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസ് നവീകരണത്തിന് അനുവദിച്ചിട്ടുള്ളത്. ഇതില്‍ മരാമത്ത് ജോലികള്‍ക്കായി 47 85000 രൂപയും വൈദ്യുതീകരണ ജോലികള്‍ക്കായി 310000 രൂപയുമാണ് ചില വഴിക്കുക. നിലവില്‍ ചീഫ് സെക്രട്ടറി യോഗം ചേരുന്ന മുറിക്ക് അടുത്തായുള്ള സന്ദര്‍ശക കേന്ദ്രത്തില്‍ വൈദ്യുതീകരണ ജോലികള്‍ക്കായി 683000 രൂപയും ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ 32700 രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ ഓഫീസിന്റെ മുന്‍വശത്തെ ഇടനാഴിയില്‍ ഭിത്തി മോടിപിടിപ്പിക്കാന്‍ 624000 രൂപയും അനുവദിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ ഇടനാഴിയുടെ മോടി കൂട്ടാന്‍ 1248000 രൂപയാണ് നല്‍കിയിട്ടുള്ളത്.
ഇതില്‍ മരാമത്ത് ജോലികള്‍ക്കായി 848000 രൂപയും വൈദ്യുതീകരണത്തിനായി നാല് ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ അതിരു കടന്ന ധൂര്‍ത്ത് വീണ്ടും പ്രകടമാവുന്നത്. സാമ്പത്തിക നില ഭദ്രമല്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ കുടിശിഖ ഏപ്രിലിലെ ശമ്പളത്തിനൊപ്പം നല്‍കാന്‍ തയ്യാറാകത്ത സര്‍ക്കാരാണ് ലക്ഷങ്ങള്‍ പൊടിച്ച് മുറികളുടെ നവീകരണം നടത്തുന്നത്.