'ജീവിതത്തില്‍ ഇന്നേവരെ ക്ലബിങ്ങിനോ ഡാന്‍സ് പാര്‍ട്ടിക്കോ മദ്യം കഴിക്കാനോ പോയിട്ടില്ല; ഗര്‍ഭഛിദ്രം നടത്തിയത് ഫിറോസിന്റെ അനുമതിയോടെ; രാത്രി ഒരു മണിക്ക് ഇറങ്ങിപ്പോയ പെണ്ണ് തന്നെയാണ് ഞാന്‍; അപകടം പറ്റിപ്പോയി'; വെളിപ്പെടുത്തലുകളുമായി വഫ

'ജീവിതത്തില്‍ ഇന്നേവരെ ക്ലബിങ്ങിനോ ഡാന്‍സ് പാര്‍ട്ടിക്കോ മദ്യം കഴിക്കാനോ പോയിട്ടില്ല; ഗര്‍ഭഛിദ്രം നടത്തിയത് ഫിറോസിന്റെ അനുമതിയോടെ; രാത്രി ഒരു മണിക്ക് ഇറങ്ങിപ്പോയ പെണ്ണ് തന്നെയാണ് ഞാന്‍; അപകടം പറ്റിപ്പോയി'; വെളിപ്പെടുത്തലുകളുമായി വഫ

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തിലൂടെ വിവാദ നായികയായ വഫ ഫിറോസ്, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത്. വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഫിറോസ് അയച്ച വക്കീല്‍ നോട്ടീസിലെ ആരോപണങ്ങള്‍ക്കുള്ള മറുപടി നല്‍കാനാണ് 'ടിക് ടോക്' വീഡിയോയിലൂടെ വഫ രംഗത്തെത്തിയത്.


വീഡിയോയില്‍ വഫ പറയുന്നത്

''ഈ വീഡിയോ എന്നെയും ഫിറോസിനെയും അറിയാത്തവര്‍ക്ക് വേണ്ടിയുള്ളതാണ്. നിങ്ങള്‍ കരുതുന്നതു പോലെ ഫിറോസ് എന്ന വ്യക്തി എന്നെ കല്യാണം കഴിച്ചതിന് ശേഷം മാത്രം ഒരു ഭര്‍ത്താവെന്ന നിലയില്‍ മനസിലാക്കിയ ആളല്ല. എനിക്ക് മൂന്നോ നാലോ വയസു മുതലേ അറിയാവുന്ന വ്യക്തിയാണ്. ഞങ്ങള്‍ തമ്മില്‍ 13 വര്‍ഷത്തെ പ്രായവ്യത്യാസമുണ്ട്. അദ്ദേഹം എന്റെ അയല്‍ക്കാരനാണ്. മാത്രമല്ല, അദ്ദേഹം എന്റെ അകന്ന ബന്ധുവുമാണ്. അങ്ങനെയാണ് ഇങ്ങനെയൊരു വിവാഹാലോചന വരുന്നതും വയസ് പോലും നോക്കാതെ പപ്പയും മമ്മിയും വിവാഹം നടത്തുന്നതും.

അപകടത്തിന് ശേഷം ഫിറോസ് മൂന്ന് ദിവസത്തേയ്ക്ക് നാട്ടില്‍ വന്നു. എന്നാല്‍ പുള്ളിക്കാരന്‍ എന്നെയും മോളെയും വന്നു കാണാന്‍ കൂട്ടാക്കിയില്ല. ആദ്യമൊക്കെ എന്റെ കൂടെ നില്‍ക്കാമെന്നാണ് പറഞ്ഞതെങ്കിലും നാട്ടില്‍ വന്ന ശേഷം പുള്ളിക്കാരന് എന്തു സംഭവിച്ചു എന്നറിയില്ല. ആരെങ്കിലും അവിഹിത സ്വാധീനം ചെലുത്തിയോ എന്നുമറിയില്ല. മീഡിയയ്ക്ക് ഇതിനകത്ത് ഒത്തിരി പങ്കുണ്ട്. അവര് പറഞ്ഞതെല്ലാം ഒരു സാധാരണക്കാരന് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കാര്യങ്ങളൊന്നും ആയിരുന്നില്ല. 19 വര്‍ഷം അദ്ദേഹം കണ്ട വഫയല്ല, അതിലുമിതിലും കാണിച്ച വഫയാണ് യഥാര്‍ഥമെന്ന് അദ്ദേഹവും വിശ്വസിച്ചുകാണും.

എനിക്കെതിരെ കുറേ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ആദ്യം പറയാനുള്ളത് ഗര്‍ഭഛിദ്രം നടത്തിയതിനെക്കുറിച്ചാണ്. എന്റെ മകള്‍ക്ക് ഇപ്പോള്‍ 16 വയസ്സായി. അവള്‍ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ അവള്‍ കുഞ്ഞാണെന്ന് കരുതി അദ്ദേഹം തന്നെയാണ് എനിക്ക് നാട്ടിലേയ്ക്ക് പോകാന്‍ വിമാന ടിക്കറ്റെടുത്ത് തന്നത്.

പിന്നെ പറയുന്ന ആരോപണം, ഞാന്‍ ബാറില്‍ പോകുമെന്നും കുടിക്കുമെന്നുമൊക്കെ. അഞ്ച് വര്‍ഷമായി അബുദാബിയില്‍. ഇന്നേവരെ ഒരു ബാറിലോ മദ്യം കൊടുക്കുന്ന സാധാരണ ഒരു സ്ഥലത്ത് പോലും ഞാന്‍ പോയിട്ടില്ല. നിങ്ങളാരെങ്കിലും എന്നെ കണ്ടിട്ടുണ്ടോ അബുദാബിയില്‍? ക്ലബിങ്ങൊക്കെ ചെയ്യുന്ന ഒരുപാടു പേരില്ലേ, കണ്ടിട്ടുണ്ടോ? ഞാന്‍ പോയിട്ടില്ല. മോളെ ട്യൂഷന് വിടാനും മറ്റുമാണ് ഞാന്‍ വെളിയിലിറങ്ങിക്കൊണ്ടിരുന്നേ. 2012 അല്ലെങ്കില്‍ 2013 ലാണ് ഞാനാദ്യമായിട്ട് ഒരു ഡാന്‍സ് പാര്‍ട്ടി കാണുന്നത്. അന്ന് കൂട്ടുകാരോടൊപ്പം അവിടെ പോവുകയും അവിടുത്തെ ബഹളവും മറ്റും കണ്ടിട്ട് 10 മിനിറ്റിനുള്ള ഞങ്ങള്‍ ചാടിയിറങ്ങുകയാണ് ചെയ്തത്. അല്ലാതെ ജീവിതത്തില്‍ ഇന്നേവരെ ഞാന്‍ ക്ലബിങ്ങിനും ഡാന്‍സ് പാര്‍ട്ടിക്കോ മദ്യം കഴിക്കാനോ പോയിട്ടില്ല.

അടുത്ത ആരോപണം അന്യപുരുഷന്മാരുമായി സമ്പര്‍ക്കം ഉണ്ടെന്നാണ്. എന്നാല്‍ ശ്രീറാം എന്റെ വെറുമൊരു സുഹൃത്താണ്. അത് ഞാന്‍ അദ്ദേഹത്തിന്റെയടുത്ത് മാത്രമല്ല, സാധാരണ ജനങ്ങളോടും പറയുകയാണ്. രാത്രി ഒരു മണിക്ക് ഇറങ്ങിപ്പോയ പെണ്ണ് തന്നെയാണ് ഞാന്‍. പക്ഷേ, ഞാനത് വൃത്തികേട് ആലോചിച്ചോണ്ടല്ല പോയത്. എനിക്ക് ഡ്രൈവിങ് വളരെയിഷ്ടമാണ്. ഭയങ്കര ആത്മവിശ്വാസവുമാണ്. അങ്ങനെ ഇറങ്ങിപ്പോയതാണ്. അതില്‍ എന്റെ മനസില്‍ എന്തെങ്കിലും വൃത്തികേടുണ്ടെങ്കില്‍ ഞാനെന്റെ മകളുടെ അടുത്ത് യാത്ര പറഞ്ഞിട്ട് പോകില്ല.

ഫിറോസിനെ താന്‍ നിര്‍ബന്ധിച്ച് കാര്‍ വാങ്ങിപ്പിച്ചു എന്ന ആരോപണവും വഫ നിഷേധിക്കുന്നു. ഫിറോസ് ബഹ്‌റൈനിലായിരുന്നപ്പോള്‍ തന്റെ പേരില്‍ ബാങ്ക് വായ്പയെടുത്ത് വാങ്ങിച്ചതാണെന്ന് വഫാ രേഖകള്‍സഹിതം ഏറ്റവും ഒടുവില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ വ്യക്തമാക്കുന്നു. എന്തിനാണ് എന്റെ പേരില്‍ വായ്പയെടുത്ത് കാര്‍ വാങ്ങിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, എങ്ങാനും എനിക്ക് വായ്പ തിരിച്ചടക്കാന്‍ സാധിച്ചില്ലെങ്കില്‍ വഫയുടെ പപ്പ അടയ്ക്കുമല്ലോ എന്നായിരുന്നു മറുപടി. 8,25,000 രൂപ വിലയുള്ള കാറാണ് വാങ്ങിച്ചത്. അങ്ങനെ ഒരു അപകടം ഉണ്ടായപ്പോള്‍ പുള്ളിക്കാരന്‍ ഈ കാര്യത്തിലും എന്നെ കൈവിട്ടുവെന്നും വഫ വീഡിയോയില്‍ പറയുന്നു.

Other News in this category



4malayalees Recommends