രണ്ട് സ്ത്രീകളെ ക്രൂരമായി മാനഭംഗപ്പെടുത്തി ട്രെയിനിലെ ശുചിമുറിയില്‍ കൊന്നു തള്ളി; അസം സ്വദേശിക്ക് വധശിക്ഷ; കേസ് തെളിയിക്കാന്‍ കച്ചിത്തുരുമ്പായത് പ്രതി ഉപയോഗിച്ചിരുന്ന തൂവാല
രണ്ട് സ്ത്രീകളെ ക്രൂരമായി മാനഭംഗപ്പെടുത്തി ട്രെയിനിലെ ശുചിമുറിയില്‍ കൊന്നു തള്ളിയ സംഭവങ്ങളില്‍ അസം സ്വദേശി ബികാശ് ദാസിന് വധശിക്ഷ. അസമിനെ നടുക്കിയ കൊലക്കേസില്‍ ശിവസാഗര്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിലെ പ്രതിയായ ബികാശ് ദാസിനെതിരെ ചുമത്തിയ കൊലപാതകക്കുറ്റവും മാനഭംഗക്കുറ്റവും ശരിവെച്ചായിരുന്നു ശിവസാഗര്‍ സെഷന്‍ കോടതിയുടെ വിധി. വധശിക്ഷയ്‌ക്കൊപ്പം ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും വിധിച്ചു.
ബികാസ് രണ്ടു സ്ത്രീകളെ ലൈംഗികമായി അക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ട്രെയിനിലെ ശുചിമുറിയില്‍ തള്ളുകയായിരുന്നു. 2018 ജൂലായിലാണ് രണ്ടു ദിവസങ്ങളിലായി രണ്ടു സ്ത്രീകളെ ട്രെയിനിലെ ശുചിമുറികളില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.ജൂലായ് പത്തിന് സിമാലുഗുരി റെയില്‍വേ സ്റ്റേഷനില്‍ കാമാഖ്യ എക്സ്പ്രസിലെ ശുചിമുറിയില്‍ വെച്ച് ഒരു 21 വയസ്സുള്ള വിദ്യാര്‍ഥിനിയുടെ മൃതദേഹവും അടുത്ത ദിവസം ദിബ്രുഘട്ട്-രാജസ്ഥാന്‍ ആവാദ് അസം എക്സ് പ്രസിലെ ഭിന്നശേഷിക്കാരുടെ കോച്ചിലെ ശുചിമുറിയില്‍ നിന്ന് മറ്റൊരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
രണ്ട് സ്ത്രീകളുടെ മൃതദേഹത്തില്‍ നിന്നും ലഭിച്ച 'ഗമോസ' എന്നറിയപ്പെടുന്ന നെയ്ത്തുതൂവാലയാണ് കേസില്‍ വഴിത്തിരിവായത്.കൊലപാതകം നടത്തിയ ദിവസങ്ങളില്‍ ബികാസ് ദാസിനെ ഇത്തരം തൂവാലകളുമായി സുരക്ഷാ ജീവനക്കാര്‍ കണ്ടിരുന്നു. ഇത് കേസില്‍ പ്രതിയെ പെട്ടെന്ന് പിടിക്കാന്‍ കാരണമായി. പ്രതിയില്‍ നിന്ന് സ്ത്രീകളുടെ മൊബൈല്‍ ഫോണുകളും ആഭരണങ്ങളും കണ്ടെത്തിയതും കേസില്‍ നിര്‍ണായക തെളിവായി.