ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്തുനിലപാട് എടുക്കണമെന്നു തീരുമാനിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. വെള്ളിയാഴ്ച പുതിയ ബോര്‍ഡിന്റെ ആദ്യയോഗം നടക്കുമെങ്കിലും സുപ്രീംകോടതിയില്‍ കേസ് വാദിച്ച അഭിഭാഷകരുമായി ചര്‍ച്ചചെയ്തും വിധിപ്പകര്‍പ്പ് വിശദമായി പഠിച്ചുമാത്രമേ അന്തിമാഭിപ്രായം വ്യക്തമാക്കൂ. യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച 2018 സെപ്റ്റംബറിലെ വിധിക്ക് സ്റ്റേയില്ലെന്ന അസാധാരണ സാഹചര്യമുണ്ടാക്കുന്ന ആശയക്കുഴപ്പമുള്ളതിനാലാണ് നിയമവശം പരിശോധിക്കുന്നത്.
പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിച്ച അഞ്ചംഗ ബെഞ്ച് കഴിഞ്ഞ വര്‍ഷത്തെ യുവതീപ്രവേശന വിധി സ്റ്റേ ചെയ്തിരുന്നില്ല. എന്നാല്‍ ഈ വിധി പുനഃപരിശോധിക്കാന്‍ വിശാല ബെഞ്ചിന് വിടുകയും ചെയ്തു. സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കിടയിലും ഇതുമായി ബന്ധപ്പെട്ട വിവിധ സംഘടനകള്‍ക്കിടയിലും വിധി സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ യുവതീപ്രവേശനം എന്ന നിലപാടിലുറച്ച് മുന്നോട്ടു നീങ്ങുന്നത് അപകടകരമാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മണ്ഡലകാലത്ത് സര്‍ക്കാര്‍ കാണിച്ച ആവേശം ഇത്തവണയുണ്ടാകില്ല. ഇക്കാര്യം ഇന്ന് ചേരുന്ന സിപിഎം യോഗം വിശദമായി ചര്‍ച്ച ചെയ്യും. അതേസമയം, യുവതികളെത്തിയാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തോട് ദേവസ്വം മന്ത്രി ക്ഷുഭിതനായി. ആവശ്യമില്ലാത്ത ചോദ്യം ചോദിക്കേണ്ട എന്നായിരുന്നു മന്ത്രിയുടെ മറുപടി.
വിശാല ബെഞ്ചിലേക്ക് കേസ് വിട്ടതോടെ, 2018-ലെ വിധിയാണോ യുവതികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പഴയ നിലയാണോ തുടരേണ്ടതെന്നാണ് ദേവസ്വംബോര്‍ഡ് പരിശോധിക്കുക. ഏതായാലും, ഇക്കാര്യത്തില്‍ എടുത്തുചാടില്ല. സര്‍ക്കാരിന്റെ തീരുമാനവും അറിയണം. എല്ലാം പരിശോധിച്ചേ ബോര്‍ഡിന്റെ പ്രതികരണമുണ്ടാകൂ. വെള്ളിയാഴ്ചത്തെ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്നു നിയുക്ത പ്രസിഡന്റ് എന്‍. വാസു പറഞ്ഞു.