ഇറാനുമായി വന്‍ശക്തികള്‍ 2015ല്‍ ഉണ്ടാക്കിയ ആണവ കരാറില്‍നിന്ന് പിന്മാറാന്‍ അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. കരാറില്‍ തുടര്‍ന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കാറുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
2015ല്‍ ബറാക് ഒബാമ പ്രസിഡന്റായിരിക്കെ ഉണ്ടാക്കിയ കരാറില്‍നിന്ന് 2018ല്‍ ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്‍വാങ്ങിയിരുന്നു. തുടര്‍ന്ന് ഇറാനെതിരെ ഉപരോധങ്ങള്‍ കടുപ്പിച്ചതാണ് പിന്നീടുണ്ടായ കുഴപ്പങ്ങള്‍ക്ക് കാരണം. അമേരിക്കന്‍ ഉപരോധംമൂലം യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയും ഉള്‍പ്പടെ ഇറാനില്‍ നിന്നുള്ള് എണ്ണ ഇറക്കുമതി നിര്‍ത്തിവച്ചു. റഷ്യയും ചൈനയുമാണ് അമേരിക്കയ്ക്ക് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുംപുറമെ കരാറിലുള്ളത്.
ഇറാന്‍ കരാര്‍ അട്ടിമറിക്കുന്നതായി കരാറില്‍ കക്ഷികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവ ഔപചാരികമായി ആരോപിച്ചില്ലെങ്കില്‍ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതായാണ് അമേരിക്കന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഈ ഭീഷണിക്ക് വഴങ്ങിയാണ് കരാറിനെ തള്ളിപ്പറയുന്നതിന് മുന്നോടിയായി ഈ മൂന്ന് രാജ്യങ്ങള്‍ ചൊവ്വാഴ്ച ഇറാനെതിരെ പരാതി ഉന്നയിച്ചത്. ഇറാന്‍ കരാര്‍ ലംഘിച്ചതായാണ് ഇവ കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള പരാതിപരിഹാര സംവിധാനത്തെ സമീപിച്ചത്. ട്രംപിന്റെ വിശ്വസ്തനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിലവിലെ കരാര്‍ ഉപേക്ഷിച്ച് 'ട്രംപ് കരാര്‍' ഉണ്ടാക്കണം എന്നും നിര്‍ദേശിച്ചിട്ടുണ്ട്. അമേരിക്കന്‍ ഭീഷണിയുള്ളതായി ജര്‍മന്‍ പ്രതിരോധമന്ത്രി ആന്‍ഗ്രെറ്റ് ക്രാംപ് കാരെന്‍ബോയറും സ്ഥിരീകരിച്ചു സ്ഥിരീകരിച്ചു.