ഹ്യൂസ്റ്റണില്‍ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു; നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു

ഹ്യൂസ്റ്റണില്‍ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു; നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു
ഹ്യൂസ്റ്റണ്‍: വെള്ളിയാഴ്ച രാവിലെ ഹ്യൂസ്റ്റണില്‍ ഒരു വെയര്‍ഹൗസിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ നാലരയോടെയുണ്ടായ സ്‌ഫോടനത്തില്‍ നിരവധി വീടുകള്‍ക്കും സമീപത്തുള്ള ഒരു സ്ട്രിപ്പ് മാളിനും കാര്യമായ നാശനഷ്ടമുണ്ടായതായി ഹ്യൂസ്റ്റണ്‍ അഗ്‌നിശമന വകുപ്പിലെ സാമുവല്‍ പെന പത്രസമ്മേളനത്തില്‍ പറഞ്ഞു. ഹ്യൂസ്റ്റന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുടനീളം സ്‌ഫോടനത്തിന്റെ ആഘാത തരംഗങ്ങള്‍ ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി ഹ്യൂസ്റ്റണ്‍ പോലീസ് മേധാവി ആര്‍ട്ട് അസെവെഡോ പറഞ്ഞു. ഇത് ഭീകരതയുമായി ബന്ധപ്പെട്ടതാണോ അതോ മനഃപ്പൂര്‍വം നടത്തിയതാണോ എന്ന് വിശ്വസിക്കാന്‍ കാരണമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അന്വേഷണം നടത്തുന്നത് നടപടി ക്രമങ്ങളുടെ ഭാഗമാണെന്നും ഒന്നിലധികം ഏജന്‍സികള്‍ അത് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌ഫോടനത്തിന്റെ തരംഗങ്ങള്‍ അനുഭവപ്പെട്ട സമീപവാസികളോട് വീടുകള്‍ക്ക് ചുറ്റും തിരയണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. എന്തെങ്കിലും അവശിഷ്ടങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്തിയാല്‍ തൊടരുതെന്നും ഹ്യൂസ്റ്റണ്‍ പോലീസിനെ ഉടന്‍ വിവരം അറിയിക്കണമെന്നും അസെവെഡോ മുന്നറിയിപ്പ് നല്‍കി.

സ്‌ഫോടനം നടന്ന സ്ഥലവും പരിസരപ്രദേശങ്ങളും തിരയാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുകയാണ്. 2,000 ഗാലന്‍ പ്രൊപിലീന്‍ ടാങ്ക് ചോര്‍ന്നതാണ് സ്‌ഫോടനത്തിന് കാരണമെന്ന് ഹ്യൂസ്റ്റണ്‍ അഗ്‌നിശമന വകുപ്പിലെ സാമുവല്‍ പെന പറഞ്ഞു. ചോര്‍ച്ച പരിഹരിച്ചെന്നും ഇപ്പോള്‍ വായുവിന്റെ ഗുണനിലവാരത്തില്‍ ആശങ്കകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹ്യൂസ്റ്റണിലെ വെസ്റ്റ്ബ്രാഞ്ച് പരിസരത്തെ ഗെസ്‌നര്‍ റോഡിനും സ്റ്റെഫാനി ലെയ്‌നിനുമിടയിലുള്ള വീടുകളുടെ വാതിലുകള്‍ തെറിച്ചുപോയതായും, ചിലരുടെ വാതിലുകള്‍ തകര്‍ന്നുപോയതായും ഹ്യൂസ്റ്റണ്‍ എബിസി സ്റ്റേഷന്‍ കെടിആര്‍കെ റിപ്പോര്‍ട്ട് ചെയ്തു.



Other News in this category



4malayalees Recommends