എച്ച്1ബി വിസ ലഭിക്കുന്നതില്‍ ഇന്ത്യക്കാര്‍ക്ക് നേരിടേണ്ടി വരുന്ന വിവേചനങ്ങളുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തി ഇന്ത്യയിലെ ഐടി മേഖലയിലെ സംഘടനകള്‍. ഫെബ്രുവരി 24ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ട്രംപുമായി ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്താന്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ സര്‍വീസസ് കമ്പനീസ് പ്രസിഡന്റ് ദേബ്ജാനി ഘോഷ് അനുമതി തേടിയിട്ടുണ്ട്. എച്ച1ബി വിസയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നാസ്‌കോം എന്ന സംഘടനയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമുഖങ്ങളായ 3000 കമ്പനികള്‍ ഉള്‍ക്കൊള്ളുന്ന സംഘടനയാണ് നാസ്‌കോം. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, വിപ്രോ തുടങ്ങി, എച്ച്1ബി വിസയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ കാരണം വെല്ലുവിളി നേരിടുന്ന കമ്പനികള്‍ നാസ്‌കോമില്‍ അംഗങ്ങളാണ്.
എന്തുകൊണ്ടാണ് ഇത്തരത്തിലൊരു വിവേചനമെന്നും യുഎസിന് ഇതുകൊണ്ട് എന്താണ് നേട്ടമെന്നും കണ്ടെത്താന്‍ തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഘോഷ് പറഞ്ഞു. യുഎസ് സ്ഥാപനങ്ങളായ മൈക്രോസോഫ്റ്റ് അല്ലെങ്കില്‍ ആമസോണ്‍ ഒക്കെയാണ് എച്ച്1ബി വിസ പ്രയോജനപ്പെടുത്തുന്നത് എന്നും ഇവര്‍ക്ക് ഇന്ത്യക്കാരുടെയത്ര നിയന്ത്രണം ഇക്കാര്യത്തില്‍ ഇല്ലെന്നും നാസ്‌കോം പറയുന്നു.
അമേരിക്കയില്‍ വിദേശ പൗരന്മാര്‍ക്ക് താത്കാലികമായി ജോലി ചെയ്യാന്‍ നല്‍കുന്ന അനുമതിയെയാണ് എച്ച് 1ബി വിസ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്‍പ്രകാരം അമേരിക്കയിലെ തൊഴില്‍ദാതാക്കള്‍ക്ക് പ്രത്യേക നൈപുണ്യം ആവശ്യമുള്ള തൊഴിലുകള്‍ക്ക് മറ്റ് രാജ്യക്കാരെ നിയോഗിക്കാം. സാധാരണ മൂന്ന് മുതല്‍ ആറ് വര്‍ഷം വരെയാണ് ഇത്തരം വിസയുടെ കാലാവധി. സാധാരണ ഒരു കമ്പനി ഒരാളെ റിക്രൂട്ട് ചെയ്താല്‍ ആ പ്രൊജക്ട് തീരുമ്പോള്‍ മറ്റൊരു പ്രൊജക്ടിലേക്ക് ആ കമ്പനി അയയ്ക്കുന്ന പ്രകാരം ജോലിയില്‍ പ്രവേശിക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സാദ്ധ്യമല്ലാത്ത രീതിയിലുള്ള നിയന്ത്രണങ്ങള്‍ അമേരിക്ക പൗരത്വ കുടിയേറ്റ സേവന വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനുള്ള പ്രധാന കാരണമായി പറയുന്നത് തൊഴില്‍ മാറ്റത്തിന് പ്രത്യേക നൈപുണ്യം ആവശ്യമുണ്ട് എന്ന വ്യവസ്ഥ പാലിക്കുന്നില്ല എന്നതാണ് . ഇതൊരു തടസവാദം മാത്രമാണ്. സ്ഥിരജോലിക്ക് ആവശ്യമായ ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നത് വരെ ഇത്തരത്തിലുള്ള തൊഴില്‍ ഇന്ത്യക്കാര്‍ക്ക് വലിയ സഹായമായിരുന്നു.