ചൈനയ്ക്കും ഇറ്റലിക്കും പിന്നാലെ കോവിഡ് 19 ന്റെ പുതിയ പ്രഭവകേന്ദ്രമായി അമേരിക്ക. കൊറോണ ബാധിതരുടെ എണ്ണം ഒരുലക്ഷം കടക്കുന്ന ആദ്യ രാജ്യമായി യുഎസ് മാറിയതോടെ മുന്‍കൂട്ടി കണ്ട് പ്രതിരോധ നടപടികള്‍ നടപ്പാക്കാതിരുന്നതിന് പ്രസിഡന്റ് ട്രംപും ഡമോക്രാറ്റിക് ഗവര്‍ണര്‍മാരും രൂക്ഷ വിമര്‍ശനം നേരിടുകയാണ്. മതിയായ ആശുപത്രി സംവിധാനങ്ങളോട വെന്റിലേറ്ററുകളോ ജീവന്‍ രക്ഷാ ഉപകരണങ്ങളോട മാസ്‌ക്കുകളോ ഇല്ലാതെ 200 ലധികം നഗരങ്ങള്‍ സര്‍ക്കാരിന്റെ സഹായം തേടിയിരിക്കുകയാണ്.
ഇതുവരെ അമേരിക്കയില്‍ രോഗികളുടെ എണ്ണം ഒരുലക്ഷമായി. മരണമാകട്ടെ 1,696 ആയി. രോഗികളുടെ എണ്ണം ഒരുലക്ഷത്തിനാലായിരം കടന്നതായിട്ടാണ് റിപ്പോര്‍ട്ട്. പകുതിയിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ന്യൂയോര്‍ക്കില്‍ ജോലി ചെയ്തിരുന്ന രണ്ടു ബസ് ഡ്രൈവര്‍മാരും ഒരു പോലീസുകാരനും കോവിഡ് ബാധയില്‍ മരണമടഞ്ഞു. ന്യൂജഴ്സിയില്‍ രോഗികളുടെ എണ്ണം 7000 മാണ്. കാലിഫോര്‍ണിയയില്‍ 4,040, വാഷിംഗ്ടണ്‍ 3207 ആണ് കോവിഡ് ബാധിതര്‍. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് വരെ കാര്യമായ ക്ഷാമം നേരിടുന്നുണ്ട്.
രോഗികളുടെ എണ്ണം കൂടിയതോടെ ഡോക്ടര്‍മാരും നഴ്സ്മാരും സമ്മര്‍ദ്ദത്തിലായി. അധിക വെന്റിലേറ്ററുകളുടെ ആവശ്യമില്ലെന്നു പറഞ്ഞിരുന്ന ഡോണള്‍ഡ് ട്രംപ് ഉല്‍പാദനം കൂട്ടാന്‍ കമ്പനികളോട് ആവശ്യപ്പെട്ടു. രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെ അമേരിക്കയിലുള്ള സ്വന്തം പൗരന്മാര്‍ പോലും നാട്ടിലേക്ക് വരുന്നത് അയല്‍ രാജ്യങ്ങളായ കാനഡയും മെക്സിക്കോയും തടഞ്ഞു. വൈറസ് വ്യാപനം തടയാന്‍ അമേരിക്ക - കാനഡ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്ക.