ജോയ് ബിഡെന്റെ തെരഞ്ഞെടുപ്പ് റാലികള്‍ കൊറോണ ഉല്‍പാദന ഫാക്ടറിയെന്ന് ട്രംപ്; മോഡിയുടെ സര്‍ട്ടിഫിക്കറ്റുണ്ടെന്ന് പറഞ്ഞ് പ്രചാരണം നടത്തുന്ന ബിഡെന്‍ ഒരു കോമാളി; താന്‍ വീണ്ടും ജയിച്ചാല്‍ അമേരിക്ക ജയിക്കും; ബിഡെന്‍ ജയിച്ചാല്‍ ചൈന ജയിക്കുമെന്ന് ട്രംപ്

ജോയ് ബിഡെന്റെ തെരഞ്ഞെടുപ്പ് റാലികള്‍ കൊറോണ ഉല്‍പാദന ഫാക്ടറിയെന്ന് ട്രംപ്;  മോഡിയുടെ സര്‍ട്ടിഫിക്കറ്റുണ്ടെന്ന് പറഞ്ഞ് പ്രചാരണം നടത്തുന്ന ബിഡെന്‍ ഒരു കോമാളി;  താന്‍ വീണ്ടും ജയിച്ചാല്‍ അമേരിക്ക ജയിക്കും; ബിഡെന്‍ ജയിച്ചാല്‍ ചൈന ജയിക്കുമെന്ന് ട്രംപ്
യുഎസ് കോവിഡ് മഹാമാരിയുടെ സംഹാര താണ്ഡവത്തിന് വിധേയമാകുമ്പോള്‍ രോഗപ്പകര്‍ച്ചക്ക് ആക്കം കൂട്ടുന്ന വിധത്തില്‍ ആയിരക്കണക്കിന് പേരെ പങ്കെടുപ്പിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തന്റെ എതിരാളി ജോയ് ബിഡെന്‍ വന്‍ കിട റാലികള്‍ നടത്തുന്നതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ബിഡെന്റെ ഇത്തരം റാലികളെ സൂപ്പര്‍ സ്‌പ്രെഡര്‍ ഇവന്റുകള്‍ എന്ന് വിളിച്ച് മുന്നറിയിപ്പേകി ഹെല്‍ത്ത് എക്‌സ്പര്‍ട്ടുകള്‍ രംഗത്തെത്തിയിരിക്കെയാണ് തന്റെ ഡെമോക്രാറ്റ് എതിരാളിയായ ബിഡെനെ ഇക്കാര്യത്തില്‍ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

നെവോദ എയര്‍പോര്‍ട്ടിലെ ഒരു റാലിയില്‍ സംസാരിക്കവേയാണ് ട്രംപ് ബിഡെനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സര്‍ട്ടിഫിക്കറ്റ് തനിക്കുണ്ടെന്ന വീരവാദം പുറപ്പെടുവിച്ചാണ് മഹാമാരിക്കിടെ ബിഡെന്‍ ഇത്തരത്തില്‍ അപകടകരമായ റാലികള്‍ നടത്തുന്നതെന്നും യുഎസ് പ്രസിഡന്റ വിമര്‍ശിക്കുന്നു.സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ നാളിതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും പാഴ് ജന്മമായ മനുഷ്യനാണ് ബിഡെനെന്നും ട്രംപ് രൂക്ഷമായി പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.

സ്വയം ജീവിച്ചിരിക്കുന്നുണ്ടോ എന്ന് അറിയാത്ത വിഡ്ഢിയാണ് ബിഡെനെന്നും ട്രംപ് കളിയാക്കുന്നു.നെവാദയുടെ അഭിവൃദ്ധിക്ക് വേണ്ടിയാണ് താന്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയിരിക്കുന്നതെന്നും വോട്ടര്‍മാരെ കൈയിലെടുക്കാന്‍ വേണ്ടി ട്രംപ് വാക് ചാതുരി പ്രയോഗിക്കുകയും ചെയ്തു. താന്‍ വീണ്ടും അധികാരത്തിലേറിയാല്‍ ക്രിമിനലുകളെ മുഴുവന്‍ ജയിലിലാക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്യുന്നു.താന്‍ വീണ്ടും ജയിച്ചാല്‍ അമേരിക്ക ജയിക്കുമെന്നും മറിച്ച് ബിഡെനാണ് ജയിക്കുന്നതെങ്കില്‍ ചൈനയാണ് ജയിക്കുകയെന്നും ട്രംപ് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പേകുന്നു.


Other News in this category



4malayalees Recommends