യുഎസിലെ പബ്ലിക്ക് ഹെല്‍ത്ത് പ്രഫഷണലുകളുടെ കടുത്ത കൊറോണ മുന്നറിയിപ്പുകളെ അവഗണിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ ഇന്‍ഡോര്‍ റാലികള്‍ നടത്തുന്നുവെന്ന ആരോപണം ശക്തമായി. രാജ്യത്ത് കടുത്ത കോവിഡ് ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ വലിയ തോതില്‍ ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പരിപാടികള്‍ നടത്തരുതെന്ന പബ്ലിക്ക് ഹെല്‍ത്ത് പ്രഫഷണലുകളുടെ മുന്നറിയിപ്പിനെ ധിക്കരിച്ചാണ് ട്രംപ് ഇത്തരത്തില്‍ പരിപാടികള്‍ നടത്തുന്നത്.
തന്റെ ഡെമോക്രാറ്റിക് എതിരാളി ജോയ് ബിഡെന്‍ വന്‍ തോതില്‍ ആളുകളെ പങ്കെടുപ്പിച്ച് റാലികള്‍ നടത്തുന്നതിന് എതിരെ പ്രസംഗിച്ച് നടക്കുമ്പോള്‍ തന്നെയാണ് ട്രംപ് ഈ തെറ്റ് സ്വയം ചെയ്യുന്നതെന്ന വിരോധാഭാസം ചൂണ്ടിക്കാട്ടി എതിരാളികള്‍ കടുത്തക വിമര്‍ശനമാണ് ട്രംപിനെതിരെ ഉന്നയിച്ച് കൊണ്ടിരിക്കുന്നത്. ബിഡെന്‍ മയക്കുമരുന്നടിക്കുന്ന ആളാണെന്നും ക്രിമിനലുകള്‍ക്ക് നേരെ മൃദുസമീപനം പുലര്‍ത്തുന്ന ആളാണെന്നുമുള്ള വിമര്‍ശനവും ട്രംപ് ഉന്നയിക്കുന്നുണ്ട്.
നിരവധി പേര്‍ തിങ്ങിനിറയുന്ന ട്രംപിന്റെ ഇന്‍ഡോര്‍ ഇവന്റുകളില്‍ ആളുകള്‍ സാമൂഹിക അകലം പാലിക്കാതെയാണ് ഇരിക്കുന്നതെന്നും മിക്കവരും മാസ്‌ക് ധരിക്കുന്നില്ലെന്ന ആശങ്കയും ശക്തമാണ്. ഇത്തരത്തില്‍ ട്രംപ് ഇന്‍ഡോര്‍ തെരഞ്ഞെടുപ്പ് ഇവന്റുകള്‍ നടത്തുന്നതിലൂടെ നിരവധി പേരെ വൈറസ് ബാധിതരാക്കുന്നുവെന്ന ആരോപണവുമായി ബിഡെനും രംഗത്തെത്തിയിട്ടുണ്ട്. യുഎസില്‍ ഇതുവരെയായി 1,94,000 പേരാണ് കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.