യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോയ് ബിഡെന്റെ മകന്‍ ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും അനധികൃതമായി പണം സ്വീകരിച്ചുവെന്ന് ട്രംപ്; മോസ്‌കോയിലെ മുന്‍ മേയറുടെ ഭാര്യയില്‍ നിന്നും ഹണ്ടര്‍ സ്വീകരിച്ചത് മൂന്നര മില്യണ്‍ ഡോളര്‍
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോയ് ബിഡെന്റെ മകന്‍ ഹണ്ടര്‍ റഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നും വന്‍ തോതില്‍ പണം സ്വീകരിച്ചുവെന്ന ആരോപണവുമായി എതിര്‍ സ്ഥാനാര്‍ത്ഥിയും യുഎസ് പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. മുഖ്യധാരാ മാധ്യമങ്ങള്‍ ഇക്കാര്യം മൂടി വച്ച് മൗനം പാലിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. ഹണ്ടര്‍ ഇത്തരത്തില്‍ പണം സ്വീകരിച്ചുവെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും പ്രയാസം തോന്നാമെന്നും എന്നാല്‍ സംഗതി സത്യമാണെന്നും ട്രംപ് തുറന്നടിക്കുന്നു.
മോസ്‌കോയിലെ മുന്‍ മേയറുടെ ഭാര്യ ഹണ്ടര്‍ക്ക് മൂന്നര മില്യണ്‍ ഡോളര്‍ നല്‍കിയിട്ടുണ്ടെന്നും എന്നിട്ടും ആരും ഇതിനെ ചോദ്യം ചെയ്തിട്ടില്ലെന്നത് വിസ്മയകരമാണെന്നും ട്രംപ് ആരോപിക്കുന്നു. അതുപോലെ ചൈനയില്‍ നിന്നും ഹണ്ടര്‍ പണം സ്വീകരിച്ചതില്‍ ദുരൂഹതയുണ്ടെന്നും ട്രംപ് എടുത്ത് കാട്ടുന്നു. ഞായറാഴ്ച നടന്ന വൈറ്റ് ഹൗസ് ന്യൂസ് കോണ്‍ഫറന്‍സിലാണ് ട്രംപ് ഇത്തരത്തില്‍ ബിഡെന്റെ മകനെതിരെ ട്രംപ് ആഞ്ഞടിച്ചിരിക്കുന്നത്.
ജോയ് ബിഡെന്‍ യുഎസ് വൈസ് പ്രസിഡന്റായിരിക്കെ മോസ്‌കോയുടെ മുന്‍ മേയര്‍ യുറി ലുഷ്‌കോവിന്റെ വിധവ എലെന ബടുറിനയില്‍ നിന്നും 3.5 മില്യണ്‍ ഡോളര്‍ സ്വീകരിച്ചുവെന്നാണ് കഴിഞ്ഞ ആഴ്ച പുറത്ത് വിട്ടിരിക്കുന്ന സെനറ്റ് റിപ്പബ്ലിക്കന്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.ചൈനക്കാര്‍ ഹണ്ടറിന്റെയും സഹോദരന്‍ ജെയിംസിന്റെയും ക്രെഡിറ്റ് കാര്‍ഡുകളിലേക്ക് ഒരു ലക്ഷം യുഎസ് ഡോളര്‍ ഷോപ്പിംഗിനായി ട്രാന്‍സ്ഫര്‍ ചെയ്തുവെന്നും പ്രസ്തുത റിപ്പോര്‍ട്ട് ആരോപിക്കുന്നുണ്ട്.