കഴിഞ്ഞ പത്ത് മാസങ്ങള്‍ക്കിടെ യുഎസില്‍ രണ്ടരലക്ഷത്തോളം പേരാണ് കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. സ്‌ട്രോക്ക്, ആത്മഹത്യ, കാറപകടങ്ങള്‍ തുടങ്ങിയ കാരണങ്ങളാലുള്ള മരണങ്ങളേക്കാള്‍ കൂടുതലാണിത്. ഇതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായ രാജ്യമെന്ന സ്ഥാനത്ത് യുഎസ് തുടരുകയാണ്. യുഎസില്‍ വര്‍ഷം തോറും ശരാശരി 24,166 പേരാണ് കാറപകടങ്ങളില്‍ കൊല്ലപ്പെടാറുള്ളതെന്നാണ് നാഷണല്‍ ഹൈവേ ട്രാഫിക്ക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
കാറപകടങ്ങളില്‍ മരിക്കുന്ന ഡ്രൈവര്‍മാരും യാത്രക്കാരും ഇതില്‍ പെടുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവിഡ് മരണങ്ങള്‍ പത്തിരട്ടിയിലധികമാണ്. ഫ്‌ലൂ ബാധിച്ച് യുഎസില്‍ 2014 മുതല്‍ 2018 വരെയുള്ള ഓരോ വര്‍ഷവും ശരാശരി 42,200 പേരാണ് മരിച്ചിരിക്കുന്നതെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇതിനേക്കാള്‍ അഞ്ചിരട്ടി പേരെയാണ് കഴിഞ്ഞ പത്ത് മാസങ്ങള്‍ക്കുള്ളില്‍ കോവിഡ് കവര്‍ന്നിരിക്കുന്നത്.
രാജ്യത്ത് ആത്മഹത്യയാല്‍ വര്‍ഷം തോറും ശരാശരി 45,439 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുവെന്നാണ് 2014 മുതല്‍ 2018 വരെയുള്ള കണക്കുകളിലൂടെ സിഡിസി വെളിപ്പെടുത്തുന്നത്. കോവിഡ് മരണങ്ങള്‍ ഇതിനേക്കാള്‍ അഞ്ചിരട്ടിയിലധികമാണ്. കോവിഡ് മഹാമാരി തീര്‍ത്ത സമ്മര്‍ദം മൂലം 2020ല്‍ രാജ്യത്ത് ആത്മഹത്യ പതിവിലുമധികമായിരിക്കുമെന്നാണ് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. ഹൃദ്രോഗങ്ങള്‍ കാരണം പ്രതിവര്‍ഷം ശരാശരി 6,70,595 പേരാണ് യുഎസില്‍ മരിക്കുന്നത്. നിലവില്‍ കോവിഡ് ഇതിനെയും മറികടന്നിരിക്കുകയാണ്.