ബലാത്സംഗശ്രമം ചെറുത്ത സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ച് യുവാവ്. ആന്ധ്രാപ്രദേശിലെ ചിന്താമണി പ്രദേശത്ത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 19നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അന്വേഷണം നടന്നുകൊണ്ടിരുന്ന കേസില്‍ പ്രതി അറസ്റ്റിലായതിന് പിന്നാലെയാണ് ക്രൂര അതിക്രമം സംബന്ധിച്ച വാര്‍ത്ത പുറത്തറിയുന്നത്. ഇരവറപ്പള്ളി സ്വദേശി ശങ്കരപ്പ എന്ന 29കാരനാണ് അറസ്റ്റിലായത്.
മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഒരു ജോലി തേടിയാണ് ശങ്കരപ്പ ചിന്താമണി താലൂക്കിലെത്തിയത്. ഇവിടെ വിവിധ പാടങ്ങളില്‍ തൊഴിലാളിയായി ജോലി നോക്കി വരികയായിരുന്നു .കൃത്യം നടക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ശങ്കരപ്പ ഒരു സുഹൃത്തില്‍ നിന്ന് 5000 രൂപ കടം വാങ്ങിയിരുന്നു. മദ്യപിക്കുന്നതിനായാണ് ഈ തുക ഉപയോഗിച്ചത്. കൃത്യം നടന്ന ദിവസം മദ്യപിച്ച് ലക്കുകെട്ടെത്തിയ ഇയാള്‍ ഒരു പാടത്തിന് സമീപത്തെ മരച്ചുവട്ടില്‍ കിടന്നുറങ്ങി. തൊട്ടടുത്ത ഉറക്കമെഴുന്നേറ്റപ്പോള്‍ മൊബൈലും കയ്യിലുണ്ടായിരുന്ന പണവും കാണാനില്ലെന്ന് മനസിലായി. ഇത് തിരക്കിയിറങ്ങിയപ്പോഴാണ് പാടത്ത് രണ്ട് സ്ത്രീകളും ഒരു പെണ്‍കുട്ടിയും ജോലിചെയ്യുന്നതായി കണ്ടത്.
കോനപുര സ്വദേശിയായ ഒരാളുടെ ഭാര്യമാരായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടി ഇവരിലൊരാളുടെ മകളും. ഇവരെക്കണ്ട് അടുത്തെത്തിയ ശങ്കരപ്പ കുറച്ചു നേരം സംസാരിച്ച് നിന്നു. ഇതിനിടെ മഴയുടെ ലക്ഷണം കണ്ടതോടെ കൂട്ടത്തിലുണ്ടായിരുന്നു ഒരു സ്ത്രീ മകള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങി. കുട കൈവശം ഉണ്ടായിരുന്നതിനാല്‍ അടുത്ത സ്ത്രീ അവിടെത്തന്നെ നില്‍ക്കുകയും ചെയ്തു.
മഴ കനത്തതോടെ ഇവര്‍ സമീപത്തെ ഒരു മരച്ചുവട്ടില്‍ കയറി നിന്നു. ഇവിടെ വച്ചാണ് ശങ്കരപ്പ ഇവര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. സ്ത്രീ ചെറുക്കാന്‍ ശ്രമിച്ചതോടെ ഇവരെ ബലമായി പിടിച്ച യുവാവ് ഇവര്‍ ധരിച്ചിരുന്ന ഷര്‍ട്ടുപയോഗിച്ച് കഴുത്തു ഞെരിച്ച് സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു. മരിച്ചു എന്നുറപ്പാക്കിയ ശേഷം സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി മൃതദേഹം ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.
സ്ത്രീയെ കാണാതായതോടെ തിരക്കിയിറങ്ങിയ ഭര്‍ത്താവും ബന്ധുക്കളുമാണ് പാടത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെടുത്തത്. പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ മരണശേഷമാണ് ഇവര്‍ ലൈംഗികപീഡനത്തിനിരയായതെന്നും തെളിഞ്ഞു.തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
കൃത്യം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെയും കൊല്ലപ്പെട്ട സ്ത്രീക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.