ഇറാന് ആണവ പദ്ധതികളുടെ ശില്പി മുഹ്സിന് ഫക്രിസാദെയുടെ കൊല ഗള്‍ഫ് മേഖലയില്‍ പുതിയ സംഘര്‍ഷത്തിന് വഴിയൊരുക്കുന്നു. ആക്രമണത്തിനു പിന്നില്‍ ഇസ്രായേല്‍ ആണെന്നാണ് ഇറാന്റെ കുറ്റപ്പെടുത്തല്‍. ശക്തമായ തിരിച്ചടി ഉറപ്പാണെന്ന് ഇറാന് സൈനിക നേതൃത്വം മുന്നറിയിപ്പ് നല്കി.
ഇറാന് മണ്ണില്‍ നടന്ന ആക്രമണത്തില്‍ തങ്ങളുടെ ആണവശില്‍പ്പി മുഹ്സിന് ഫക്രിസാദെ കൊല്ലപ്പെട്ടത് തെഹ്റാനിലെ ഭരണ, ആത്മീയ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ജനുവരി ആദ്യവാരം ബഗ്ദാദില്‍ സൈനിക കമാണ്ടര്‍ ഖാസിം സുലൈമാനിയെ യു.എസ് വധിച്ചപ്പോള്‍ രൂപപ്പെട്ട അതേ പ്രതിഷേധമാണ് ഇറാനില്‍ അലയടിക്കുന്നത്. ജനുവരിയില്‍ യു.എസ് പ്രസിഡന്റ് പദം അവസാനിക്കും മുമ്പ് ഡൊണാള്‍ഡ് ട്രംപ് ഇറാന് ആണവ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മുഹ്സിന് ഫക്രിസാദെയുടെ കൊല.
ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് വ്യക്തമല്ല. കൊലയുടെ പേരില്‍ ഇസ്രായേലിനെതിരെ ഇറാന് നീങ്ങിയാല്‍ തുറന്ന സൈനിക നടപടികള്‍ക്ക് അമേരിക്കയും മടിക്കില്ല. പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ ഇന്നോ നാളെയോ ഇറാന് ജനതയെ അഭിസംബോധന ചെയ്യും. കോവിഡ് വ്യാപനവും ഉപരോധവും തളര്‍ത്തിയ ഇറാന് സമ്പദ്ഘടനയെ കൂടുതല്‍ ഉലയ്ക്കുന്നതാകും തുടര്‍ നടപടികള്‍. ആണവ കരാറില്‍ ഒപ്പുവെച്ച അമേരിക്ക ഒഴികെയുള്ള വന്‍ശക്തി രാജ്യങ്ങള്‍ പ്രശ്നത്തില്‍ ഇടപെടണമെന്നാണ് ഇറാന് വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് ആവശ്യപ്പെട്ടത്. സൗദി അറേബ്യ ഉള്‍പ്പെടെ ഇറാന്റെ അയല്‍ രാജ്യങ്ങളും സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ്.