ഉത്തമ കുടുംബ മുദ്രാവാക്യവുമായി 'എംപാഷ ഗ്ലോബല്‍', സംഘടന ചെയ്യുന്നതും ചെയ്യാത്തതും ഇതൊക്കെ

ഉത്തമ കുടുംബ മുദ്രാവാക്യവുമായി 'എംപാഷ ഗ്ലോബല്‍', സംഘടന ചെയ്യുന്നതും ചെയ്യാത്തതും ഇതൊക്കെ

ചിക്കാഗോ: വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളി സമൂഹത്തെ ഉറപ്പുള്ള കുടുംബ ബന്ധങ്ങളുടെ ചട്ടക്കൂടില്‍ പ്രതിഷ്ഠിച്ച് സ്‌നേഹത്തിന്റെയും പരിലാളനയുടെയും സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി രൂപം കൊണ്ട സന്നദ്ധ സേവന സംഘടനയാണ് എംപാഷ ഗ്ലോബല്‍. നാം മറ്റൊരു പുതുവല്‍സരത്തെ പ്രതീക്ഷാനിര്‍ഭരമായി വരവേല്‍ക്കാന്‍ പോകുന്ന വേളയില്‍, എന്താണ് എംപാഷ ഗ്ലോബല്‍, എന്തൊക്കെയാണ് ഈ സംഘടന ചെയ്യാന്‍ ഉദ്ദേശിക്കുന്നത്, എന്തൊക്കെ ചെയ്യുന്നില്ല എന്നതു സംബന്ധിച്ച് വ്യക്തമാക്കുകയാണിവിടെ.



'എംപാഷ' എന്ന സ്പാനിഷ് വാക്കിന്റെ അര്‍ത്ഥം 'എമ്പതി' എന്നതാണ്. മലയാളത്തില്‍ സമാനുഭാവം, സഹാനുഭൂതി എന്നൊക്കെ വ്യാഖ്യാനിക്കാം. ഇത് ആഗോള മലയാളികളുടെ കുടുംബ പ്രശ്‌നങ്ങള്‍ വളരെ ഗൗരവമായി വിശകലനം ചെയ്യുകയും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുടെ സജീവ സാന്നിദ്ധ്യത്തില്‍ ബോധവത്ക്കരണം നടത്തുകയും വേണ്ടത്ര അറിവ് പകരുകയുമാണ് സംഘടനയുടെ ആത്യന്തികമായ ലക്ഷ്യം.


ഇക്കഴിഞ്ഞ ഡിസംബര്‍ 19ാം തീയതി കേരളത്തിന്റെ ആദരണീയയായ ആരോഗ്യകുടുംബ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ എംപാഷ ഗ്ലോബലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. വ്യക്തി ബന്ധങ്ങളുടെ ശാക്തീകരണത്തിന് മഹനീയ മാതൃകയാണ് എംപാഷ ഗ്ലോബല്‍ എന്ന് മന്ത്രി പറഞ്ഞു. അറിഞ്ഞോ അറിയാതെയോ ഒരു നിമിഷത്തെ പ്രകോപനം കൊണ്ട് കുടുംബ ബന്ധങ്ങളുടെ വേരറക്കുന്ന മാനസികാവസ്ഥയില്‍ നിന്ന് വ്യക്തികളെ ബോധവത്ക്കരണത്തിന്റെ വെളിച്ചത്തില്‍ നന്മയിലേക്ക് നയിക്കാന്‍ രൂപം കൊണ്ട എംപാഷ ഗ്ലോബലിന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ എല്ലാ ഭാവുകങ്ങളും നേര്‍ന്നു.


ഭാര്യഭര്‍തൃ ബന്ധത്തില്‍ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നതാണ് പൊതുവെയുള്ള നിരീക്ഷണം. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അത് ഗാര്‍ഹിക പീഡനത്തിലേക്കെത്തും മുമ്പ് തന്നെ രമ്യമായി പരിഹരിക്കാന്‍ ഉതകുന്ന തരത്തില്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുക എന്ന കാര്യത്തിലാണ് എംപാഷ ഗ്ലോബല്‍ ഊന്നല്‍ നല്‍കുന്നത്. സമൂഹത്തില്‍ അറിയപ്പെടുന്ന സൈക്കോളജിസ്റ്റുകള്‍ സൈക്ക്യാട്രിസ്റ്റുകള്‍, മോട്ടിവേഷണല്‍ സ്പീക്കര്‍മാര്‍ ഇങ്ങനെ വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യം നേടിയവര്‍ ആണ് ഈ ഗുരുതരമായ വിഷയത്തില്‍ കൃത്യമായ ബോധവത്ക്കരണവും അറിവും നല്‍കുന്നത്.


മീറ്റിംഗുകളിലൂടെ കുടുംബപരമായ പ്രശ്‌നങ്ങളെ എങ്ങനെ ആരോഗ്യപരമായി നേരിടാം, എങ്ങനെ കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരുത്താം, കുടുംബാംഗങ്ങളെ ഒരേ ചരടില്‍ എങ്ങനെ ബന്ധിപ്പിക്കാം, എങ്ങനെ ദുരഭിമാനം ഒഴിവാക്കാം, എങ്ങനെ തുല്യത നിലനിര്‍ത്താം തുടങ്ങിയ വിഷയങ്ങള്‍ക്ക് ഉദാഹരണ സഹിതം ശാസ്ത്രീയമായ അറിവ് നല്‍കപ്പെടുന്ന പ്ലാറ്റ്‌ഫോമാണ് എംപാഷ ഗ്ലോബല്‍.


എംപാഷ ഗ്ലോബലിന് വിവിധ തലങ്ങളിലുള്ള കമ്മറ്റികളുണ്ട്. ഈ കമ്മറ്റികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ സാമൂഹിക, സാംസ്‌കാരിക സംഘടനാ മേഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫഷണലുകളുമാണ്. അവരെല്ലാം തന്നെ തങ്ങളുടെ മാതൃ സംഘടനകളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തനത്തിലേര്‍പ്പെടുകയും ആ സംഘടനകളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍ എംപാഷ ഗ്ലോബലിന്റെ പ്രവര്‍ത്തന രേഖയില്‍ സാമ്പത്തിക സഹായം, അവാര്‍ഡ് ദാനം, വീടുവച്ച് കൊടുക്കല്‍, സമ്മേളനങ്ങള്‍ സ്‌റ്റേജ് ഷോ, കലാപരിപാടികള്‍ തുടങ്ങിയവയൊന്നും ഉള്‍പ്പെടുന്നില്ല. ഒപ്പം ആരില്‍ നിന്നും പണപ്പിരിവും നടത്തുന്നില്ല. ഈ സംഘടനയില്‍ പെയ്ഡ് മെമ്പര്‍മാര്‍ ഇല്ലാത്തതിനാല്‍ അത്തരത്തില്‍ വരുമാന സ്രോതസ്സുകളുമില്ല.


വിവിധ രാജ്യങ്ങളിലെ മലയാളി സംഘടനകള്‍ക്ക് മാതൃകയാക്കാവുന്ന ലക്ഷ്യങ്ങളാണ് എംപാഷ ഗ്ലോബല്‍ മുന്നോട്ടു വയ്ക്കുന്നത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ തികച്ചും സൗജന്യവുമാണ്. സ്‌റ്റേജും മൈക്കും ഇല്ലാത്ത പ്രസ്ഥാനമാണിത്. മാനസിക ആരോഗ്യം പ്രദാനം ചെയ്യുകയാണ് ലക്ഷ്യം എന്ന് എടുത്തുപറയട്ടെ. നിസ്തുലമായ കര്‍മപരിപാടികളിലൂടെ പരസ്പര സ്‌നേഹവും ബഹുമാനവും സമാധാനവും കളിയാടുന്ന മലയാളി കുടുംബങ്ങളെ വാര്‍ത്തെടുത്ത് ഇതര സമൂഹങ്ങള്‍ക്ക് റോള്‍ മോഡല്‍ ആവുക എന്നതാണ് എംപാഷ ഗ്ലോബലിന്റെ ആഗ്രഹം. വിശദ വിവരങ്ങള്‍ സംഘടയുടെ വെബ്‌സൈറ്റില്‍ പ്രതിപാദിച്ചിട്ടുണ്ട്.


കലഹമില്ലാത്ത കുടുംബാന്തരീക്ഷമുള്ള ഒരു പുതുവര്‍ഷത്തെ നമുക്ക് സര്‍വാത്മനാ സ്വാഗതം ചെയ്യാം. അനാവശ്യമായ ഈഗോയും ഇതുവരെ അനുവര്‍ത്തിച്ചു വന്ന ദുശ്ശീലങ്ങളും പാടെ ഉപേക്ഷിച്ച് ലോകമലയാളികള്‍ ഒരേ മനസ്സോടെ എംപാഷ ഗ്ലോബലുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നാണ് എളിയ അഭ്യര്‍ത്ഥന. ആഗോള മലയാളികള്‍ക്കെല്ലാം എംപാഷ ഗ്ലോബലിന്റെ സ്‌നേഹസമ്പന്നമായ പുതുവര്‍ഷം ആശംസിക്കുന്നു.


എംപാഷ ഗ്ലോബലുമായി ചേര്‍ന്ന് നിന്നുകൊണ്ട് ഉത്തമ കുടുംബങ്ങളുടെ വക്താക്കളാകാന്‍ ബന്ധപ്പെടുക:


എംപാഷ ഗ്ലോബലിന്റെ വെബ്‌സൈറ്റ്:

empatiaglobal.com

empatiaglobal.org

ബെന്നി വാച്ചാച്ചിറ (ചിക്കാഗോ): 847 322 1973

വിനോദ് കോണ്ടൂര്‍ (ഡിട്രോയിറ്റ്): 313 208 4952.




Other News in this category



4malayalees Recommends